ഡല്‍ഹിയിലെ ഒരു ട്രാഫിക് സിഗ്നലില്‍ വാഹനത്തില്‍ കാത്തുകിടക്കവെ സന്യാസിമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കള്‍ സ്ത്രീയുടെ മോതിരങ്ങള്‍ കവര്‍ന്നു. കാവിവസ്ത്രം ധരിച്ച് നെറ്റിയില്‍ ഭസ്മക്കുറി തൊട്ട മോഷ്ടാക്കൾ യുവതി സഞ്ചരിച്ച ടാക്‌സിയുടെ സമീപത്തെത്തി. ഈ സമയം വാഹനത്തിലിരിക്കുകയായിരുന്ന സ്ത്രീക്ക് കാര്യം മനസ്സിലാകുന്നതിന് മുമ്പ് അവരുടെ കൈയ്യില്‍ കിടന്ന സ്വര്‍ണവും വജ്രവും ഉപയോഗിച്ച് നിര്‍മിച്ച മോതിരങ്ങള്‍ കവർന്ന് അവർ അപ്രത്യക്ഷരായി.
ഓഗസ്റ്റ് ഒന്നിന് മോത്തി നഗറില്‍ നിന്ന് കൊണാട്ട് പ്ലേസിലേക്ക് ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. ഷാദിപൂര്‍ ഫ്‌ളൈഓവറില്‍ വാഹനം ട്രാഫിക് സിഗ്നലില്‍ കാത്തുകിടക്കവെ സന്യാസി വേഷം ധരിച്ചെത്തിയ മൂന്ന് പുരുഷന്മാര്‍ യുവതിയെ സമീപിച്ചു. യുവതി അവര്‍ക്ക് 200 രൂപ നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ അവരില്‍ ഒരാള്‍ യുവതിയുടെ വിരലുകളിലെ മോതിരങ്ങള്‍ തട്ടിയെടുത്ത് വാഹനങ്ങള്‍ക്കിടയില്‍ മറഞ്ഞു.
advertisement
പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മൂന്ന് പുരുഷന്മാര്‍ ഒരു ഓട്ടോറിക്ഷയില്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി കണ്ടെത്തി. വിനോദ് കാമത്ത് എന്നയാളുടെ പേരിലാണ് ഓട്ടോ രജിസറ്റര്‍ ചെയ്തിരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടാളികളായ ബിര്‍ജു, കബീര്‍ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. പിന്നാലെ ഇവരെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
മോഷ്ടിച്ച മോതിരങ്ങള്‍ 26,000 രൂപയ്ക്ക് വാങ്ങിയ സ്വര്‍ണപണിക്കാരനായ ഗുര്‍ചരണ്‍ സിംഗിനെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം ഉരുക്കി 61 ചെറിയ വജ്രങ്ങള്‍ മോതിരത്തില്‍ നിന്ന് നീക്കം ചെയ്തതായി ഇയാള്‍ സമ്മതിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കണ്ടെടുത്തു.
മോഷ്ടാക്കള്‍ അണിഞ്ഞ സന്യാസിമാരുടെ വസ്ത്രങ്ങളും മേക്കപ്പ് കിറ്റും പോലീസ് പിടിച്ചെടുത്തു. കേസിലുള്‍പ്പെട്ട അഞ്ചാമത്തെ പ്രതി അമറിനായി പോലീസ് തിരച്ചില്‍ തുടരുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.