''രണ്ടുവര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ഉണ്ടായിരുന്നപ്പോഴാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഞാന്‍ നിങ്ങളുടെ മെട്രോയില്‍ യാത്ര ചെയ്യുകയും കിലോമീറ്ററുകള്‍ തോറും ആധുനിക കണ്ടുപിടുത്തങ്ങളും സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്തു,'' അവര്‍ അനുസ്മരിച്ചു. ആളുകള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പണമിടപാടുകള്‍ നടത്താന്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നതും കണ്ടാണ് യുപിഐയില്‍ മതിപ്പ് തോന്നിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ''നിങ്ങളുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് സംവിധാനം എന്നെ വളരെയധികം ആകര്‍ഷിച്ചു. ജര്‍മനിയില്‍ ഇത് അസാധ്യമാണെന്ന് ഞാന്‍ കരുതി,'' അവര്‍ കൂട്ടിച്ചേര്‍ത്തു. ''എന്നാല്‍ നിങ്ങളുടെ യുപിഐ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ജര്‍മനിയിലെ പണമിടപാടുകളിലെ വേഗതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങള്‍ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പണം നല്‍കാന്‍ മാത്രമെ ഇതിന് കഴിയൂ എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, ഞങ്ങളുടെ എംബസിയിലും കോണ്‍സുലേറ്റിലും വിസയ്ക്കുള്ള അപേക്ഷാ ഫോമുകള്‍ പെട്ടികളില്‍ കുന്നുകൂടി കിടക്കുന്നത് നിര്‍ഭാഗ്യവശാല്‍ എനിക്ക് കാണേണ്ടി വന്നു. യുപിഐ പേയ്‌മെന്റ് സംവിധാനം വളരെ വേഗത്തിലാണ് ഇടപാടുകള്‍ സാധ്യമാക്കുന്നത്. തുടർന്ന് ഞങ്ങളുടെ മന്ത്രാലയത്തിലെ ഇടപാടുകളില്‍ മാറ്റം വരുത്തണമെന്ന് എനിക്ക് തോന്നി,'' അന്നലേന പറഞ്ഞു.
advertisement
ഇന്ത്യയിലെ യുപിഐ സംവിധാനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്ന ജര്‍മന്‍ ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസ്സിംഗിന്റെ വീഡിയോ എക്‌സില്‍ മുമ്പ് വൈറലായിരുന്നു. ബംഗളൂരുവിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് പച്ചക്കറി വാങ്ങിയശേഷം യുപിഐ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. ''ഇന്ത്യയുടെ വിജയഗാഥകളിലൊന്നാണ് രാജ്യത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. തടസ്സമില്ലാതെയുള്ള ഇടപാടുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ യുപിഐയില്‍ സാധ്യമാണ്,'' വിസ്സിംഗ് ട്വീറ്റ് ചെയ്തു.