ബംഗളൂരുവിലെ കണ്ഡീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത് ആയിരങ്ങളാണ്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, സിനിമാ നടൻമാരായ രജനീകാന്ത്, ചിരഞ്ജീവി ഉൾപ്പെടെയുള്ള പ്രമുഖർ അംബരീഷിനെ അവസാനമായി കാണാനെത്തി.
കന്നഡ നടനും മുൻമന്ത്രിയുമായ അംബരീഷ് അന്തരിച്ചു
കഴിഞ്ഞ അഞ്ചു വർഷങ്ങളായി വൃക്ക, ശ്വസകോശ സംബന്ധമായ അസുഖങ്ങൾക്ക് ചികിൽസയിലായിരുന്ന അംബരീഷ് ഇന്നലെ രാത്രി 10.50 ന് ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി 230ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചിത്രത്തിൽ നായകനുമായി. ആരാധകർ അംബി എന്നു വിളിക്കുന്ന അംബരീഷിന് തെക്കൻ കർണാടകത്തിൽ വലിയ ജനസ്വാധീനമുണ്ട്. അംബരീഷിന്റെ മരണത്തെ തുടർന്ന് മാണ്ഡ്യയിൽ പൊലീസ് സുരക്ഷ കർശനമാക്കി.
advertisement
1998ലെ പൊതു തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് ജനതാദൾ സ്ഥാനാർത്ഥിയായി രണ്ടു ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് അംബരീഷ് വിജയിച്ചത്. പന്നീട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രണ്ടു തവണ കൂടി മാണ്ഡ്യയെ ലോക്സഭയിൽ പ്രതിനിധീകരിച്ചു. 2006-ൽ ഒന്നാം യുപിഎ, സർക്കാരിന്റെ കാലത്ത് കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നുവെങ്കിലും, കാവേരി ട്രൈബ്യൂണലുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതിഷേധിച്ച് സ്ഥാനം രാജിവച്ചു. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് മൽസരിച്ച് പരാജയപ്പെടുകയും ചെയ്തു.
