കരൂർ ദുരന്തത്തിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് വെട്രി കഴകം (ടി.വി.കെ) മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. തമിഴ്‌നാട് പോലീസിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരും പോലീസും പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ച് ടിവികെയുടെ ഇലക്ഷൻ കാമ്പയിൻ മാനേജ്‌മെന്റിന്റെ ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് ഹർജി സമർപ്പിച്ചത്.
ടിവികെ റാലികൾക്കായി ഇടുങ്ങിയതും അനുയോജ്യമല്ലാത്തതുമായ സ്ഥലങ്ങൾ അനുവദിച്ചു, പരിപാടികൾക്കിടെ ആവർത്തിച്ച് വൈദ്യുതി വിച്ഛേദിച്ചു, കരൂർ റാലിയിൽ ഗുണ്ടകൾ നുഴഞ്ഞുകയറി വിജയ്‌ക്കും പൊതുജനങ്ങൾക്കും നേരെ കല്ലുകളും ചെരിപ്പുകളും എറിഞ്ഞു എന്നിങ്ങനെയാണ് ഹർജിയിലെ വാദം. നിരപരാധികളായ സന്ദർശകർക്കെതിരെ പോലീസ് ലാത്തി ചാർജ് നടത്തിയതായും രോഗികളില്ലാത്ത ആംബുലൻസുകൾ പരിഭ്രാന്തി വർദ്ധിപ്പിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.നിഷ്പക്ഷമായ അന്വേഷണത്തിനായി അന്വേഷണം ഉടൻ സിബിഐക്ക് കൈമാറണമെന്നും വേദിക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്നും ടിവികെ ഹർജിയിൽ ആവശ്യപ്പെട്ടു. വിജയ്‌ക്കും പാർട്ടി അംഗങ്ങൾക്കും ഇരകളെയും കുടുംബങ്ങളെയും തടസ്സമില്ലാതെ സന്ദർശിക്കാൻ അനുവദിക്കുന്ന ഒരു ഇടക്കാല ഉത്തരവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് എഐഎഡിഎംകെയുടെ മുൻ ഇടക്കാല ജനറൽ സെക്രട്ടറി വികെ ശശികല നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത്തരമൊരു അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിന് പിന്നിലെ സത്യം പുറത്തുവരൂ എന്ന് അവർ പറഞ്ഞിരുന്നു.