മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റിലാണ് വെയ്ക്കർ വിജയിച്ചത്. ഒഡിഷയിലെ ജാജ്പൂര്‍ മണ്ഡലത്തിൽ നിന്നുമാണ് ബെഹ്‌റ വിജയം നേടിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍, തടവുകാര്‍, നിയോജക മണ്ഡലത്തില്‍ നിന്ന് വളരെ അകലെ ജോലി ചെയ്യുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ എന്നിവരാണ് പോസ്റ്റല്‍ വോട്ട് അഥവാ തപാല്‍ വോട്ട് സംവിധാനം ഉപയോഗിക്കുന്നത്.
2019 വരെ ഇവിഎം വോട്ടെണ്ണലിന് അരമണിക്കൂര്‍ മുമ്പാണ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയിരുന്നത്. എന്നാല്‍ 2019ന് ശേഷം ഈ നിര്‍ദ്ദേശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റം വരുത്തി. ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ തപാല്‍ വോട്ടുകളുടെ എണ്ണം കുതിച്ചുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു പുതിയ നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണുകയും ചെയ്യണമെന്ന് നിർദേശത്തിൽ പറയുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന ഘട്ടം പരിഗണിക്കാതെ തന്നെ ഇവിഎം വോട്ടുകള്‍ എണ്ണുന്നത് തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2019 മെയ് 18ന് ഉത്തരവിറക്കി.
advertisement
രവീന്ദ്ര വെയ്ക്കറുടെ വിജയം എങ്ങനെ?
ശിവസേന (യുബിടി) സ്ഥാനാര്‍ത്ഥിയായ അമോല്‍ ഗജാനന്‍ കിര്‍തികാറിനെയാണ് നേരിയ ഭൂരിപക്ഷത്തിന് രവീന്ദ്ര വെയ്കര്‍ പരാജയപ്പെടുത്തിയത്. 48 വോട്ടിനാണ് കിര്‍തികാറിനെ വെയ്കര്‍ തോല്‍പ്പിച്ചത്. ഇവിഎം വോട്ടെണ്ണലില്‍ കിര്‍തികാര്‍ ആയിരുന്നു മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് കൂടി കൂട്ടിയതോടെ സ്ഥിതി ഗതി മാറി. വെയ്കറിന് 1550 പോസ്റ്റല്‍ വോട്ടാണ് ലഭിച്ചത്. കിര്‍തികാറിന് 1501 തപാല്‍ വോട്ടും ലഭിച്ചു. ഇതോടെ വെയ്കറിന് ആകെ 4,52,644 വോട്ട് ലഭിച്ചു. കിര്‍തികാറിന് ആകെ 4,52, 596 വോട്ടുകളും ലഭിച്ചു. നേരിയ ഭൂരിപക്ഷത്തിന് വെയ്കര്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ അപ്പീലുമായി കോടതിയെ സമീപിക്കുമെന്ന് ശിവസേന (യുബിടി ) വിഭാഗം അറിയിച്ചു.
രബീന്ദ്ര നാരായണ്‍ ബെഹ്‌റയുടെ വിജയം
ഇവിഎം വോട്ട് എണ്ണിയപ്പോള്‍ എതിരാളിയായ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥി ശര്‍മ്മിഷ്ട സേഥിയെക്കാള്‍ കുറവ് വോട്ടാണ് രബീന്ദ്ര നാരായണ്‍ ബെഹ്‌റയ്ക്ക് ലഭിച്ചത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് കൂടി എണ്ണിയതോടെ വിജയം ബെഹ്‌റയ്ക്ക് അരികിലെത്തി. 5280 പോസ്റ്റല്‍ വോട്ടാണ് ബെഹ്‌റയ്ക്ക് ലഭിച്ചത്. ശര്‍മ്മിഷ്ട സേഥിയ്ക്ക് 3224 തപാല്‍ വോട്ടാണ് ലഭിച്ചത്. തുടര്‍ന്ന് ആകെ 5,34,239 വോട്ട് നേടി ബെഹ്‌റ വിജയിക്കുകയായിരുന്നു.