'' മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നെപ്പറ്റിയും ഞാന്‍ നടത്തിയ പ്രസംഗത്തെപ്പറ്റിയും പരാമര്‍ശിക്കുകയുണ്ടായി. ഒരു വംശഹത്യയ്ക്കാണ് ഞാന്‍ ആഹ്വാനം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ പറയാത്ത കാര്യങ്ങളെപ്പറ്റിയാണ് അദ്ദേഹം അവിടെ പറഞ്ഞത്. എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്,'' ഉദയനിധി പറഞ്ഞു.
'' ചെന്നൈയിലെ പരിപാടിക്കിടെ മൂന്ന് മിനിറ്റ് മാത്രമാണ് ഞാന്‍ സംസാരിച്ചത്. എല്ലാവരെയും തുല്യരായി കാണണമെന്നും വിവേചനം പാടില്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. അത്തരം വിവേചനം നടത്തുന്നവരെ സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജനം ചെയ്യണമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ വാക്കുകള്‍ ബിജെപി നേതാക്കള്‍ വളച്ചൊടിച്ചു. തുടര്‍ന്ന് രാജ്യം മുഴുവന്‍ എന്നെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്തു,'' ഉദയനിധി പറഞ്ഞു.
advertisement
Also read-മിഷോങ് ചുഴലിക്കാറ്റ്: കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ; റോഡിൽ മുതലയിറങ്ങി
''എന്റെ തലയ്ക്ക് 5-10 കോടി രൂപ ഇനാം പ്രഖ്യാപിച്ചവരുണ്ട്. അതേസമയം ഈ വിഷയം ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുകയാണ്. എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ചിലര്‍ എന്നോട് പറഞ്ഞു. എന്നാല്‍ മാപ്പ് പറയാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ സ്റ്റാലിന്റെ മകനും കലൈഞ്ജറുടെ പേരക്കുട്ടിയുമാണ്. ഇരുവരും ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്,'' ഉദയനിധി പറഞ്ഞു.
ചെന്നൈയില്‍ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെയാണ് സനാതന ധര്‍മ്മത്തെപ്പറ്റി അദ്ദേഹം പ്രസ്താവന നടത്തിയത്. സനാതന ധര്‍മ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയുമായി ഉപമിച്ച അദ്ദേഹം സനാതന ധര്‍മ്മത്തെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. ഇത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. എന്നാല്‍ തന്റെ പ്രസ്താവനയില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഉദയനിധി സ്റ്റാലിനും വ്യക്തമാക്കിയിരുന്നു. നിയമനടപടി നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദപരാമര്‍ശത്തില്‍ ഉദയനിധിയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ എന്താണ് സംസാരിച്ചതെന്ന് അറിയാതെ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് എംകെ സ്റ്റാലിനും വ്യക്തമാക്കി.
'' ഉദയനിധിയുടെ പരാമര്‍ശത്തിനുള്ള പ്രതികരണം ആവശ്യപ്പെടുമെന്ന് മന്ത്രിസഭാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഉദയനിധിയുടെ പ്രസ്താവനയെപ്പറ്റി കൃത്യമായി പരിശോധിക്കാന്‍ നരേന്ദ്രമോദി തയ്യാറാകണം. ഉദയനിധിയെപ്പറ്റി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ അറിയാതെയാണോ മോദി സംസാരിക്കുന്നത്. അതോ അദ്ദേഹം മനപ്പൂര്‍വ്വമാണോ ഇത്തരം പ്രസ്താവന നടത്തുന്നത്?,'' എന്ന് സ്റ്റാലിന്‍ ചോദിച്ചു.
അതേസമയം ഉദയനിധിയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ വ്യാജ പ്രചരണം നടത്തുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. സനാതന ധര്‍മ്മം പ്രചരിപ്പിക്കുന്നവരെ കൂട്ടത്തോടെ ഇല്ലാതാക്കണമെന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതെന്ന് ചില ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദീകരണവുമായി ഉദയനിധിയും രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകള്‍ ബിജെപി നേതാക്കള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
'' പെരിയാര്‍, അണ്ണാ, കലൈഞ്ജര്‍ എന്നിവരുടെ ആശയങ്ങളുടെ വിജയത്തിനായി നമുക്ക് കൈകോര്‍ക്കാം. സാമൂഹിക നീതി എന്നെന്നും നിലനില്‍ക്കണം. ഈ അവസരത്തിലാണ് ബിജെപി എന്റെ പ്രസ്താവന വളച്ചൊടിച്ചത്. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത പ്രസംഗമാണെന്ന് അവര്‍ പറഞ്ഞു. ഈ വ്യാജ പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ അമിത് ഷാ ഉള്‍പ്പെടയുള്ള കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എനിക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു,'' എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.