”ചില കാര്യങ്ങളെ ഏതിർക്കുകയല്ല, ഉൻമൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാകില്ല. അവയെ നാം ഉൻമൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും ഉൻമൂലനം ചെയ്യണം,” എന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന. ഇതേത്തുടർന്ന് ബിജെപി ഉൾപ്പടെ നിരവധി രാഷ്ട്രീപാർട്ടികളും ഹിന്ദുത്വ സംഘടനകളും ഇദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Also Read – ‘സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും’; അമിത് ഷാ
advertisement
സനാതന ധർമവുമായി ബന്ധപ്പെട്ട ജാതിവ്യവസ്ഥയും വിവേചനപരമായ ആചാരങ്ങളും ഉൻമൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് താൻ സംസാരിച്ചതെന്നും ഉദയനിധി പറഞ്ഞിരുന്നു. ‘സനാതന ഉന്മൂലന സമ്മേളനം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഇക്കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം നടത്തിയ വിവാദപ്രസ്താവനകളെപ്പറ്റിയാണ് ഇനി പറയുന്നത്.
എഐഎഡിഎംകെ യു-ടേൺ
എഐഎഡിഎംകെയിലെ ‘A’ എന്ന അക്ഷരം സൂചിപ്പിക്കുന്നത് അണ്ണാദുരൈ എന്നല്ല. അമിത് ഷാ എന്നാണെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തിലെ ഈ പാർട്ടിയുടെ നിലപാട് മാറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉദയനിധിയുടെ പ്രസ്താവന. പുതുക്കോട്ടയിലെ ഡിഎംകെ യുവജനവിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ”എഐഎഡിഎംകെ” എന്ന കുറ്റിക്കാടിനെ മറയാക്കി തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന പാമ്പാണ് ബിജെപി എന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ”അതിനാൽ ബിജെപിയെ തൂത്തെറിയുന്നതിന് മുമ്പ് എഐഎഡിഎംകെയെ നിർമാർജനം ചെയ്യണം,” എന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുടെ ഭരണത്തിൽ ലാഭമുണ്ടായത് ഗൗതം അദാനിയ്ക്ക് മാത്രമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
”കഴിയുമെങ്കിൽ എന്നെ റെയ്ഡ് ചെയ്യൂ”
115 പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ നരേന്ദ്രമോദി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ഡിഎംകെ സർക്കാരിലെ രണ്ട് മുതിർന്ന മന്ത്രിമാരെ ഇഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ചോദ്യംചെയ്യൽ.
പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് കേന്ദ്രം പ്രയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിയുമെങ്കിൽ തന്നെ റെയ്ഡ് ചെയ്യൂവെന്ന് അദ്ദേഹം വെല്ലുവിളിയ്ക്കുകയും ചെയ്തു.
”എല്ലാ പാർട്ടിയ്ക്കും ഒരു കേഡർ സംവിധാനമുണ്ട്. സിബിഐ, ഇഡി, എന്നിവയാണ് ബിജെപിയുടെ കേഡർ സംവിധാനത്തിലുള്ളത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ഈ സംവിധാനങ്ങളെ അവർ ഉപയോഗിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞത്.
”കലൈഞ്ജറുടെ (എം കരുണാനിധി) പേരക്കുട്ടിയും എംകെ സ്റ്റാലിന്റെ മകനുമാണ് ഞാൻ. മോദിയേയും ഇഡിയേയും എനിക്ക് പേടിയില്ല. അവരെ ഞാൻ സ്വാഗതം ചെയ്യുന്നു. എന്റെ മേൽവിലാസം വേണമെങ്കിൽ തരാം. ഇഡിയെ കണ്ടാൽ ഞാൻ പേടിച്ചോടുമെന്ന് കരുതുന്നുണ്ടോ? ഞാൻ മാത്രമല്ല. ഡിഎംകെയിലെ ഒരു നേതാവും പേടിക്കില്ല,” എന്നും ഉദയനിധി പറഞ്ഞിരുന്നു.
മാമന്നൻ നൽകുന്ന സന്ദേശം
റെഡ് ജയന്റ് മൂവീസ് ബാനർ നിർമ്മിച്ച ഉദയനിധി സ്റ്റാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാമന്നൻ. ദ്രാവിഡ പാർട്ടികൾക്കുള്ളിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന പ്രമേയമാണ് ചിത്രം മുന്നോട്ട് വെച്ചത്. പ്രത്യേകിച്ച് പടിഞ്ഞാറൻ തമിഴ്‌നാട്ടിലെ കൊങ്കുമേഖലയിലെ ജാതിവ്യവസ്ഥയെപ്പറ്റിയാണ് ചിത്രം ചർച്ച ചെയ്തത്. ഈ ചിത്രവും വളരെയധികം ചർച്ചയായിരുന്നു.
ഐപിഎൽ ടിക്കറ്റ്-ജയ് ഷാ
തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുടെ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തെ ഉന്നമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു പ്രസ്താവന നടത്തിയിരുന്നു. കുടുംബ രാഷ്ട്രീയത്തെയാണ് അദ്ദേഹം ഉന്നമിട്ടത്. അതിനുദാഹരണാമാണ് സ്റ്റാലിൻ- ഉദയനിധി കൂട്ടുകെട്ട് എന്നും ഷാ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് മറുപടിയെന്നോണം ഉദയനിധി സ്റ്റാലിൻ പറഞ്ഞ പ്രസ്താവന വലിയൊരു ചർച്ചയ്ക്ക് തിരികൊളുത്തി. ”എനിക്ക് അമിത് ഷായോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങളുടെ മകൻ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായത്? അദ്ദേഹം എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചു ? എത്ര റൺസ് നേടി?,” എന്നാണ് അദ്ദേഹം ചോദിച്ചത്.
രാഷ്ട്രീയ രംഗത്തേക്കുള്ള അരങ്ങേറ്റം
2019ൽ ഡിഎംകെയുടെ യൂത്ത് വിംഗിന്റെ നേതാവെന്ന നിലയിൽ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചയാളാണ് ഉദയനിധി സ്റ്റാലിൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇദ്ദേഹത്തിന്റെ പ്രതിഛായ മാറിയത്. ഇദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഡിഎംകെയ്ക്കുള്ളിൽ തന്നെ ആരാധകരെ സൃഷ്ടിച്ചു.
സംസ്ഥാനത്തുടനീളം സഞ്ചരിച്ച അദ്ദേഹം ഓരോ സമ്മേളനവേദിയിലും എയിംസ് എന്നെഴുതിയ ഇഷ്ടിക ഉയർത്തിപ്പിടിച്ചിരുന്നു. ഇതും അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം വർധിപ്പിച്ചു.
Also Read – എന്താണ് സനാതന ധര്‍മം? സാമൂഹിക നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തൊക്കെ?
മധുരയിൽ എയിംസ് സ്ഥാപിക്കുമെന്ന് എഐഎഡിഎംകെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എയിംസിന് തറക്കല്ലിടുകയും ചെയ്തു. എന്നാൽ എയിംസിന്റെ പണി പോലും ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ അദ്ദേഹത്തിനായി. ചെന്നൈയിലെ ചെപ്പോക്ക്-തിരുവല്ലിക്കേനി നിയോജകമണ്ഡലത്തിൽ നിന്ന് 68000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. 1996 മുതൽ 2011വരെ ഉദയനിധിയുടെ മുത്തശ്ശനായ കരുണാനിധിയുടെ മണ്ഡലമായിരുന്നു ചെപ്പോക്-തിരുവല്ലിക്കേനി.
തെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരുവർഷം പിന്നിട്ടപ്പോൾ കാബിനറ്റ് മന്ത്രിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റവും ലഭിച്ചു. 2022ലാണ് അദ്ദേഹം മന്ത്രിയായി അധികാരത്തിലെത്തിയത്.
നടനും നിർമ്മാതാവും ആയി സ്വീകാര്യത നേടിയ ഉദയനിധി സ്റ്റാലിന്റെ രാഷ്ട്രീയ പ്രവേശനം ഏറെക്കുറെ സുഗമമായിരുന്നുവെന്നാണ് പാർട്ടിക്കുള്ളിലുള്ളവരുടെ സംസാരം. ഇതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഉദയനിധിയുടെ അമ്മയായ ദുർഗ.
പുതിയ സൂര്യൻ
വളരെ ചെറിയപ്രായത്തിലാണ് ഉദയനിധി സ്റ്റാലിൻ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ചത്. ചെറിയ പ്രായത്തിൽ തന്നെ തന്റെ മുത്തച്ഛനോടൊപ്പം യോഗങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കൂടാതെ പിതാവിനോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അദ്ദേഹം പങ്കെടുത്തു.
കുടുംബപാരമ്പര്യമാണ് ഉദയനിധിയെ ഈ പദവിയിലേക്ക് എത്തിച്ചത് എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ പ്രസംഗങ്ങളിലെ അദ്ദേഹത്തിന്റെ അനൗപചാരിക സംഭാഷണശൈലി ഡിഎംകെയിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്.
മുത്തച്ഛനിൽ നിന്നും പിതാവിൽ നിന്നും വ്യത്യസ്തമായ ഒരു പ്രതിച്ഛായ വളർത്തിയെടുക്കാനാണ് ഉദയനിധി ശ്രമിച്ചിട്ടുള്ളത്. ഡിഎംകെയുടെ പുതിയ മുഖമായി അവരോധിക്കപ്പെടുന്ന അദ്ദേഹം പലപ്പോഴും സാധാരണ വസ്ത്രങ്ങളിലാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറ്. ജീൻസ്, ഡിഎംകെയുടെ ചിഹ്നമായ ഉദയസൂര്യന്റെ ചിത്രമുള്ള വെള്ള ഷർട്ട്, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വേഷം.
അതേസമയം പിതാവ് നയിക്കുന്ന കാബിനറ്റിൽ മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉദയനിധിസ്റ്റാലിന് നേരിടേണ്ടി വന്നത്. കുടുംബപാരമ്പര്യത്തിന്റെ ഭാഗമായി സ്ഥാനക്കയറ്റം ലഭിച്ചെന്നും, രാഷ്ട്രീയ പരിചയം കുറവാണെന്നുമുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ 2019ൽ യൂത്ത് വിംഗ് നേതാവായി രാഷ്ട്രീയത്തിലെത്തിയത് മുതൽ ജനക്കൂട്ടത്തെ കൈയ്യിലെടുക്കുക മാത്രമല്ല ഇദ്ദേഹം ചെയ്തത്. മറിച്ച് സംഘടനാ കഴിവുകളും ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 22 ലക്ഷം യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നാണ് ഡിഎംകെ വൃത്തങ്ങൾ നൽകുന്ന വിവരം.
