വ്യാജ വാര്‍ത്തകളും എഐ സൃഷ്ടിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകളും ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു. വ്യാജ ഉള്ളടക്കങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഇത്തരം സൃഷ്ടികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അത്തരം ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു. ഭരണഘടന പിന്തുടരുന്നതും പാര്‍ലമെന്റ് നടപ്പാക്കിയ നിയമങ്ങള്‍ പാലിക്കുന്നതും എതിര്‍ക്കുന്ന ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അപകടകരമാണെന്നും ഇത്തരം പേജുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങളും നടപടികളും ആവശ്യമാണെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
advertisement
ഇത്തരം പ്രവൃത്തികളെ നിയന്ത്രിക്കുന്നത് സമീപകാലത്ത് ചില നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ സര്‍ക്കാരും പ്രസ് കൗണ്‍സിൽ ഓഫ് ഇന്ത്യയും സജീവമായി പരിശോധിക്കുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഏതെങ്കിലും ടിവി ചാനലിനോ പത്രത്തിനോ എതിരെ വരുന്ന ഏതൊരു പരാതിയും സര്‍ക്കാരും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സജീവമായി നിരീക്ഷിക്കുന്നുണ്ട്. ജനാധിപത്യം സംരക്ഷിക്കുന്നതിന് ഇത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ തെറ്റായ വിവരണങ്ങള്‍ അടങ്ങിയ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെ നേരിടണമെന്നും വൈഷ്ണവ് എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. പൊതുജനവിശ്വാസം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പൗര സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വിശദമാക്കി.
