1980 മെയ് 20-ന് സവർക്കറുടെ ജന്മശതാബ്ദി ആഘോഷിക്കാൻ പദ്ധതിയിട്ടുകൊണ്ട് സ്വാതന്ത്ര്യ വീർ സവർക്കർ രാഷ്ട്രീയ സ്മാരകിന്റെ സെക്രട്ടറി പണ്ഡിറ്റ് ബഖ്‌ലെ എഴുതിയ കത്തിനുള്ള മറുപടിയിലായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പരാമർശം. “നിങ്ങളുടെ കത്ത് ലഭിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം നയിച്ചിട്ടുള്ള വീർ സവർക്കർക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അതിന്റേതായ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ ധീരനായ പുത്രന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള പദ്ധതികൾ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു,” ഇന്ദിര കത്തിലെഴുതി. പഴയ കത്ത് ട്വിറ്ററിൽ ഇപ്പോൾ വൈറലാവുകയാണ്.
advertisement
Also Read-വി ഡി സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു
1920-ൽ ബ്രിട്ടീഷുകാർ സവർക്കറെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തടവിലാക്കിയപ്പോൾ, മഹാത്മാഗാന്ധി, വിത്തൽഭായ് പട്ടേൽ, ബാലഗംഗാധര തിലക് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ വിട്ടയക്കാൻ ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പിന്നീടാണ് സവർക്കർ മഹാത്മാ ഗാന്ധിയുടെയും കോൺഗ്രസിന്റെയും വിമർശകനായി മാറുന്നത്. ഹിന്ദു മഹാസഭയുടെ പ്രസിഡൻറായി പിന്നീട് സവർക്കർ മാറി. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെ ഈ സംഘടനയിൽ അംഗമായിരുന്നു.
സവർക്കർക്ക് പ്രതിമാസ പെൻഷൻ നൽകാൻ അന്തരിച്ച മുൻ കോൺഗ്രസ് പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ് ഉത്തരവിട്ടിരുന്നത്. ശാസ്ത്രിയുടെ പിൻഗാമിയായി പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി 1966-ൽ സവർക്കറുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. സവർക്കറിനോടുള്ള ബഹുമാന സൂചകമായി ഇന്ദിരാ ഗാന്ധി സർക്കാർ ഒരു സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മുഖേന സവർക്കറിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനിമയും ഇന്ദിര പ്രധാനമന്ത്രിയായ കാലത്ത് നിർമ്മിച്ചു. മുംബൈയിലെ സവർക്കർ സ്മാരകത്തിന് ഇന്ദിരാഗാന്ധി 11,000 രൂപ വ്യക്തിഗത സംഭാവനയും നൽകിയിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് കത്തെഴുതിയിരുന്നു. “മഹാത്മാ ഗാന്ധി വധത്തിൽ പ്രതിയാവുകയും ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ പിന്തുണക്കുകയും ചെയ്ത വിനായക് ദാമോദർ സവർക്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ പാർലമെന്റിന്റെ സെൻട്രൽ ഹാൾ ഉപയോഗപ്പെടുത്തിയാൽ അത് വലിയ ദുരന്തമായിരിക്കും,” സോണിയ എഴുതി. എന്നാൽ കലാം ഛായാചിത്രം അനാച്ഛാദനം ചെയ്തു.
മറ്റൊരു കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനും രാഹുൽ ഗാന്ധിയുടെ അതേ അഭിപ്രായമല്ല ഉണ്ടായിരുന്നത്. “ഞങ്ങൾക്ക് സവർക്കറിനോട് എതിർപ്പില്ല. എന്നാൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് ഒരിക്കലും യോജിപ്പില്ല,” മൻമോഹൻ പറഞ്ഞു. എന്നാൽ സോണിയയുടെ അതേ അഭിപ്രായമാണ് രാഹുലിനുള്ളത്. അദ്ദേഹം തരംകിട്ടുമ്പോഴൊക്കെ സവർക്കറിനെ അതിരൂക്ഷമായി വിമർശിക്കുന്നുണ്ട്.