കഴിഞ്ഞ രണ്ട് വർഷമായി ഓംപ്രകാശ് തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി സഞ്ജക് ഗ്രാമവാസിയായ യുവാവ് പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു സ്ത്രീയായി മാറിയതിനാൽ ഇനി രണ്ടുപേരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കേണ്ടി വരുമെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തിയതായി യുവാവ് പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും ആരും തന്നെ അംഗീകരിക്കില്ലെന്നും അതിനാല്‍ ഒന്നിച്ച് ജീവിക്കണമെന്നും അല്ലെങ്കിൽ തന്റെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കുമെന്ന് ഓംപ്രകാശ് ഭീഷണിപ്പെടുത്തിയെന്നും 20 കാരൻ പറയുന്നു.
ജൂൺ 3 നാണ് യുവാവിനെ ഓംപ്രകാശ് നിർബന്ധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. " ആശുപത്രിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ വിശ്വാസത്തോടെയാണ് വന്നത്. എന്നാൽ അടുത്ത ദിവസം എനിക്ക് ബോധം വന്നപ്പോൾ, ഞാൻ ഒരു സ്ത്രീയായി മാറിയിരിക്കുന്നുവെന്നും രണ്ടുപേരും വിവാഹിതരാകണമെന്നും ഓംപ്രകാശ് എന്നോട് പറഞ്ഞു", യുവാവ് പറഞ്ഞു. കോടതിയിൽ വച്ച് വിവാഹിതരാകാനുള്ള ഏർപ്പാടുകൾ നടത്തിയിട്ടുണ്ടെന്നും അതിനുശേഷം ഇരുവരും ഉടൻ തന്നെ ലഖ്‌നൗവിലേക്ക് മാറുമെന്നും ഓംപ്രകാശ് അറിയിച്ചു.
advertisement
അയാൾക്ക് ലഖ്നൗവിൽ ഒരു വീട് പണിയാൻ ആഗ്രഹമുണ്ടെന്നും യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 35,000 രൂപ പിൻവലിച്ചിട്ടുണ്ടെന്നും ഓംപ്രകാശ് പറഞ്ഞിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ കർഷക നേതാവ് ശ്യാംപാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും ഖത്തൗലി സർക്കിൾ ഓഫീസർ രമാശിഷ് യാദവ് ഉറപ്പു നൽകി.