ദുരന്തഭൂമിയിൽ ആദ്യമെത്തിയത് ഇന്തോ-ടിബറ്റൻ അതിർത്തി സുരക്ഷാസേനയായിരുന്നു. തപോവൻ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപത്തെ ടണലിലാണ് ഇവിടുത്തെ ജോലിക്കാരനായ ജീവനക്കാരൻ കുടുങ്ങിക്കിടന്നത്. ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ച് സന്തോഷത്തോടെ ആരവം മുഴക്കുന്ന സേനാംഗങ്ങളാണ് വീഡിയോയിൽ.
തപോവൻ വൈദ്യുതി പദ്ധതി മേഖലയ്ക്ക് സമീപത്തായിരുന്നു മഞ്ഞുമലയിടിഞ്ഞത്. ഇവിടെ കുടുങ്ങിയ 12പേരെ പുറത്തെത്തിച്ചിട്ടുണ്ട്. ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു. ഇവിടെ നിന്നും കാണാതായ 125ഓളം തൊഴിലാളികൾ മരണപ്പെട്ടുവെന്ന ആശങ്കയുണ്ട്. ഏതായാലും പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അപകടമേഖലയിൽ നിന്നും ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
പ്രളയത്തെ തുടർന്ന് ധൗളി ഗംഗാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിച്ചു കൊണ്ടുള്ള ജലനിരപ്പാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കേന്ദ്ര ജലക്കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
പ്രളയപശ്ചാത്തലത്തിൽ ഋഷികേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 'കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും കാരണം ചമോലിയിലെ റിനി ഗ്രാമത്തിലെ ഋഷിഗംഗ പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാം. അലകനന്ദയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. നദിക്കരയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശ്രദ്ധ നൽകരുത്' മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.
