കരാര്‍ പ്രകാരം 120 വന്ദേഭാരത് പാസഞ്ചര്‍ സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണവും പരിപാലനവും കിനെറ്റ് റെയില്‍വേ സൊലൂഷന്‍സായിരിക്കും നിര്‍വഹിക്കുക. 35 വര്‍ഷത്തേക്കായിരിക്കും മെയിന്റനൻസ് സംബന്ധിച്ച കരാര്‍ കാലാവധിയെന്ന് സര്‍ക്കാര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായ പ്രധാന റഷ്യന്‍ സ്ഥാപനങ്ങള്‍ക്കെതിരേ യുഎസ് അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ സംയുക്തസംരംഭത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ചുറ്റിപ്പറ്റി ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നീക്കം ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. വിവിധ റഷ്യന്‍ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ വ്യാവസായിക മേഖല, സാമ്പത്തിക സ്ഥാപനങ്ങള്‍, സാങ്കേതിവിദ്യ കൈമാറുന്ന സ്ഥാപനങ്ങള്‍ എന്നിവയെ ഉന്നമിട്ട് സെപ്റ്റംബര്‍ 14-നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദ ട്രെഷറീസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
advertisement
റഷ്യന്‍ പ്രഭു ആന്‍ഡ്രെ റമോവിച്ച് ബോക്കറേവ്, ഭാര്യ ഒല്‍ഗ വ്‌ളാദിമിറോവ്‌ന സിരോവത്‌സക്യ എന്നിവര്‍ക്കെതിരേയും ഇവരുടെ സ്ഥാപനമായ ട്രാന്‍സ്മാഷിനെതിരേയും യുഎസ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്മാഷിന്റെ പ്രസിഡന്റാണ് ആന്‍ഡ്രെ റമോവിച്ച്. എംഡബ്ല്യുഎമ്മിന്റെ മാതൃസ്ഥാപനമാണ് ട്രാന്‍സ്മാഷ്.
തീവണ്ടി എഞ്ചിനുകളുടെയും ട്രെയില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രമുഖ നിര്‍മാതാക്കളാണ് ട്രാന്‍സ്മാഷ്. ഇത് കൂടാതെ, റഷ്യയിലെ ട്രെയ്ന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുമായും ആന്‍ഡ്രെക്ക് ബന്ധമുണ്ട്.
ഈ ഉപരോധങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ വന്ദേ ഭാരത് പദ്ധതികള്‍ യാഥാര്‍ത്ഥമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കിനറ്റ് റെയില്‍വെ സൊലൂഷന്‍സ്. മൂന്നാമതൊരു രാജ്യമേര്‍പ്പെടുത്തിയ ഉപരോധം വന്ദേ ഭാരത് ട്രെയ്‌ന് പദ്ധതിയെ ബാധിക്കില്ലെന്ന് കിനറ്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കരാറിലെ നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
എംഡബ്ല്യുഎം, എല്‍ഇഎസ്, ആര്‍വിഎല്‍എല്‍ എന്നിവയുടെ പങ്കാളിത്തം തുടക്കം മുതലേ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇന്ത്യയുടെയും റഷ്യയുടെയും പങ്കാളികളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ആദ്യത്തേത്. തുടര്‍ന്ന് കരാറില്‍ ഒപ്പുവെക്കുന്നതില്‍ കാലതാമസം നേരിട്ടു. 2022 ഡിസംബറിലായിരുന്നു വന്ദേഭാരത് ട്രെയ്‌നുകള്‍ക്കുവേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചത്.
കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് ആര്‍വിഎന്‍എല്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2024 മാര്‍ച്ചില്‍ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയ്ന്‍ പുറത്തിറക്കാൻ ഐസിഎഫ് ചെന്നൈ ലക്ഷ്യമിടുന്നുണ്ട്.