ഇൻഡോർ എയർപോർട്ടിലെ ദേവി അഹില്യ ബായി ഹോൽക്കർ വിഗ്രഹത്തിന് മുന്നിൽ ഉഷ താക്കൂർ പൂജ നടത്തി പ്രാർഥിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എയർപോർട്ട് ഡയറക്ടർ ആര്യമ സന്യാസും മറ്റ് ജീവനക്കാരും പൂജയിൽ പങ്കു ചേർന്നിട്ടുണ്ട്. കയ്യടിച്ച് ഭജൻ ആലപിക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം മാസ്ക് ധരിക്കാതെയാണ് ഉഷാ താക്കുറിന്‍റെ പൂജാ ചടങ്ങുകൾ എന്നതാണ്.
കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി തന്നെ പിന്തുടരണമെന്ന് അധികൃതർ ആവർത്തിച്ച് പറയുമ്പോഴാണ് കോവിഡിനെ തടയാനെന്ന പേരിൽ ഒരു പൊതുസ്ഥലത്ത് മാസ്ക് പോലും ധരിക്കാതെ മന്ത്രിയുടെ പൂജ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ഇൻഡോർ മൊഹോയിൽ നിന്നുള്ള എംഎൽഎ ആയ ഉഷ താക്കുർ ഇതിനു മുമ്പും പലതവണ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. പൂജാ ചടങ്ങുകൾക്ക് ചാണകം ഉപയോഗിച്ചാൽ വീട് സാനിറ്റൈസ് ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു ഇവരുടെ ഒരു പ്രസ്താവന. മാസ്ക് ധരിക്കാൻ വിമുഖത കാണിച്ചിരുന്ന ഇവർ, താൻ ദിവസവും പൂജ നടത്താറുണ്ടെന്നും ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്നും അതിനാൽ കോവിഡ് ബാധിക്കില്ലെന്നും പറഞ്ഞാണ് അതിനെ ന്യായീകരിക്കുന്നത്.
കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച പത്ത് സംസ്ഥാനങ്ങളിലൊന്ന് മധ്യപ്രദേശാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4800 പോസിറ്റീവ് കേസുകളും 43 മരണങ്ങളുമാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
