2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലും സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ 15 മണിക്കൂറോളം അദ്ദേഹം ധ്യാനമിരുന്നതും വലിയ വാര്‍ത്തയായിരുന്നു.
ധ്യാനത്തിനായി അദ്ദേഹം വിവേകാനന്ദപ്പാറ തെരഞ്ഞെടുക്കാന്‍ കാരണമെന്താണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഒത്തുച്ചേരുന്ന ത്രിവേണീ സംഗമമായ കന്യാകുമാരിയിലെ വാവതുറൈ ബീച്ചില്‍ നിന്നും 500 മീറ്റര്‍ അകലെ കടലില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു പാറയാണ് വിവേകാനന്ദപ്പാറ. 1892ല്‍ കന്യാകുമാരിയിലെത്തിയ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരിക്കാനായി പാറയിലേക്ക് കടലിലൂടെ നീന്തിയെത്തി. മൂന്ന് ദിവസത്തോളം അദ്ദേഹം അവിടെ ധ്യാനമിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവിടെ വെച്ചാണ് അദ്ദേഹത്തിന് ബോധോദയം ലഭിച്ചതെന്നും കരുതപ്പെടുന്നു. ഏകദേശം 4 വര്‍ഷത്തോളം ഇന്ത്യയില്‍ അലഞ്ഞു നടന്ന അദ്ദേഹം ഒടുവില്‍ കന്യാകുമാരിയില്‍ വെച്ചാണ് തന്റെ തത്വസംഹിതയ്ക്ക് രൂപം നല്‍കിയത്.
advertisement
1894ല്‍ സ്വാമി രാമകൃഷ്ണാനന്ദയ്ക്ക് (ശ്രീരാമകൃഷ്ണ പരമഹംസരല്ല) അദ്ദേഹം എഴുതിയ കത്തിലും ഇതേപ്പറ്റി പറയുന്നുണ്ട്.
"കന്യാകുമാരി ദേവിയുടെ ക്ഷേത്രത്തിനടുത്തുള്ള പാറയിലിരുന്ന് ഞാന്‍ ഒരു പദ്ധതി രൂപപ്പെടുത്തി. നമ്മളെപ്പോലെയുള്ള ധാരാളം സന്യാസിമാര്‍ അലഞ്ഞു തിരിയുകയും ആളുകളെ മെറ്റാഫിസിക്‌സ് പഠിപ്പിക്കുകയും ചെയ്യുന്നു- ഇതെല്ലാം വ്യര്‍ത്ഥമാണ്. ഒഴിഞ്ഞ വയറ് മതത്തിന് നല്ലതല്ലെന്ന് നമ്മുടെ ഗുരുദേവന്‍ പറയാറുണ്ടായിരുന്നില്ലെ? അറിവില്ലായ്മ കൊണ്ടാണ് പാവങ്ങള്‍ ദുരിതം പൂര്‍ണമായ ജീവിതം നയിക്കുന്നത്. കാലങ്ങളായി നാം അവരുടെ രക്തം കുടിച്ച് അവരെ ചവിട്ടിമെതിക്കുകയും ചെയ്യുന്നു,''- എസ് പി അഗര്‍വാളിന്റെ ദ സോഷ്യല്‍ റോള്‍ ഓഫ് ഗീതയില്‍ ആണ് അദ്ദേഹത്തിന്റെ ഈ വരികള്‍ ഉദ്ധരിച്ചിരിക്കുന്നത്.
സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി വര്‍ഷമായ 1963ല്‍ ഈ പ്രദേശം അദ്ദേഹത്തിന്റെ സ്മാരകമായി നിലനിര്‍ത്തുന്നതിന് ആര്‍എസ്എസ് നേതാവ് ഏക്നാഥ് റാനഡെയുടെ നേതൃത്തിലുള്ള വിവേകാനന്ദ റോക് മെമ്മോറിയല്‍ കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് സ്മാരകം ഉയര്‍ന്നു. 1970ല്‍ രാഷ്ട്രപതി വി.വി ഗിരിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് പിന്നിലെന്ത്?
സ്വാമി വിവേകാനന്ദനെ മാതൃകയാക്കിയയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവേകാനന്ദന്‍ സ്ഥാപിച്ച രാമകൃഷ്ണ മിഷനിലും മോദി പ്രവര്‍ത്തിച്ചിരുന്നു.
"ഇന്ത്യയെക്കുറിച്ച് വലിയ കാഴ്ചപ്പാട് ഉണ്ടായിരുന്നയാളായിരുന്നു സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഓരോന്നായി രാജ്യം നേടിയെടുക്കുന്നത് കണ്ട് അദ്ദേഹമിപ്പോൾ സന്തോഷിക്കുന്നുണ്ടാകും," എന്നായിരുന്നു രാമകൃഷ്ണ മിഷന്റെ 125-ാം വാര്‍ഷികത്തില്‍ മോദി പറഞ്ഞത്.
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ദക്ഷിണേന്ത്യയിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.2024ല്‍ 7 തവണയാണ് മോദി തമിഴ്‌നാട് സന്ദര്‍ശിച്ചത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ധ്യാനത്തിനായി വിവേകാനന്ദപ്പാറ തെരഞ്ഞെടുത്തിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്നാണ് മോദിയുടെ പ്രവചനം. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലായി 131 ലോക്‌സഭാ സീറ്റുകളാണുള്ളത്. തമിഴ്നാട്ടില്‍ മാത്രം 39 സീറ്റുണ്ട്. ആളുകളുടെ മനസ്സില്‍ മാറ്റം വന്നു തുടങ്ങിയെന്നും ഈ മേഖലയില്‍ സീറ്റിലും വോട്ട് വിഹിതത്തിലും വലിയ കുതിപ്പുണ്ടാക്കാന്‍ തങ്ങളുടെ പാര്‍ട്ടിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം മെയ് 20ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.