ജബല്‍പൂരിലെ അമര്‍പഥന്‍ സ്വദേശിയായ അശുതോഷ് ഏഴ് വര്‍ഷം മുമ്പാണ് സന്ധ്യയെ വിവാഹം കഴിച്ചത്. സന്തോഷകരമായ ദാമ്പത്യബന്ധമായിരുന്നു അത്. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്. അശുതോഷ് പഠനവുമായി ബന്ധപ്പെട്ട് ജബല്‍പൂരിലേക്ക് താമസം മാറിയിരുന്നു. കുടുംബം ഒന്നിച്ചാണ് ഇവിടെ കഴിഞ്ഞിരുന്നത്.
അശുതോഷിന്റെ കസിന്‍ മാന്‍സി ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകയായിരുന്നു. മാര്‍ക്കറ്റിലും വിനോദയാത്രകളിലുമെല്ലാം അവര്‍ സന്ധ്യയോടൊപ്പം പോകുമായിരുന്നു. അടുത്ത കുടുംബബന്ധമായതിനാല്‍ ഇവരുടെ ബന്ധത്തില്‍ ബന്ധുക്കള്‍ക്കാര്‍ക്കും സംശയമൊന്നും തോന്നിയിരുന്നില്ല.
എന്നാല്‍ ഓഗസ്റ്റ് 12ന് സന്ധ്യയെ പെട്ടെന്ന് വീട്ടില്‍ നിന്ന് കാണാതായി. ഇതോടെ കാര്യങ്ങള്‍ നാടകീയ വഴിത്തിരിവിലെത്തി. പരിശോധനയിൽ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് സന്ധ്യയെ കണ്ടെത്തി. തുടര്‍ന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ഭര്‍ത്താവിനും മകനുമൊപ്പം അവര്‍ താമസിക്കുകയും ചെയ്തു. എന്നാല്‍ ഓഗസ്റ്റ് 22ന് സന്ധ്യ വീണ്ടും അപ്രത്യക്ഷയായി. ഇത്തവണ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് അവര്‍ കടന്നുകളഞ്ഞത്. അതിനുശേഷം അവര്‍ തിരികെ എത്തിയില്ല.
advertisement
ഏറെ ദിവസം കഴിഞ്ഞിട്ടും ഭാര്യ തിരിച്ചുവരാതായതോടെ അവരുടെ ഫോണ്‍ അശുതോഷ് പരിശോധിച്ചു. സന്ധ്യയും തന്റെ കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധത്തെ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ അശുതോഷ് ഫോണില്‍ നിന്ന് കണ്ടെത്തി. വാട്ട്സ്ആപ്പ് ചാറ്റിൽനിന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞു.
ഇതിന് പിന്നാലെ ജബല്‍പൂര്‍ റൂറലിലെ ഘംപോര്‍ പോലീസ് സ്‌റ്റേഷനില്‍ അശുതോഷ് പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ''കാണാതായ സ്ത്രീ തന്റെ ഫോണ്‍ കൈവശം വെച്ചിട്ടില്ല. അത് ട്രാക്കിംഗിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ ചില സാങ്കേതിക തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്,'' എഎസ്പി സൂര്യകാന്ത് ശര്‍മ പറഞ്ഞു.