ഇന്നലത്തെ മത്സരത്തില്‍ അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 13 റണ്‍സ് മാത്രം മതിയായിരുന്നു. രാജസ്ഥാന്‍ 16 കോടിയിലധികം വില കൊടുത്ത് സ്വന്തമാക്കിയ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ്സും സെഞ്ച്വറി മികവില്‍ നിന്നിരുന്ന സഞ്ജുവുമായിരുന്നു ക്രീസില്‍. ഇവര്‍ക്കെതിരെ വളരെയധികം പരിചയ സമ്പന്നത കാണിക്കുന്ന ബൗളിങ് പ്രകടനമാണ് പഞ്ചാബ് ബൗളര്‍ അര്‍ഷദീപ് സിങ് പുറത്തെടുത്തത്. ഇപ്പോഴിതാ സഞ്ജുവിനെ എങ്ങനെയാണ് അവസാന പന്തില്‍ സിക്സര്‍ നേടാതെ തടുത്തുനിര്‍ത്തിയതെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് യുവ പേസര്‍ അര്‍ഷദീപ്.
advertisement
'സഞ്ജുവിനെ ഓഫ്സൈഡ് ലൈനില്‍ പന്തെറിഞ്ഞ് പുറത്താക്കാനായിരുന്നു പദ്ധതി. അതിനനുസരിച്ചാണ് പദ്ധതി തയ്യാറാക്കിയതും വൈഡ് യോര്‍ക്കറുകള്‍ സാംസണിന് എതിരേ എറിഞ്ഞാല്‍ നേരിടാന്‍ പ്രയാസമാണെന്ന് അറിയാമായിരുന്നു'-അര്‍ഷദീപ് പറഞ്ഞു. ഐ പി എല്‍ വലിയൊരു ലീഗും വലിയൊരു വേദിയുമാണ്. ഒരു ടീമിനെയും വില കുറച്ചു കാണാനാവില്ല. പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പും ഇല്ലായിരുന്നു. എന്റെ കഴിവുകളില്‍ വിശ്വസിച്ചാണ് ഇറങ്ങിയത്. പരിശീലകനും സപ്പോര്‍ട്ടിങ് സ്റ്റാഫും പറഞ്ഞത് ആത്മവിശ്വാസത്തോടെ സമ്മര്‍ദ്ദമില്ലാതെ കളിക്കാനാണ്. ക്യാപ്റ്റന്‍ എന്താണോ ആവിശ്യപ്പെടുന്നത് അതിനനുസരിച്ച് പന്തെറിയാനാണ് ശ്രമിച്ചത്'- അര്‍ഷദീപ് കൂട്ടിച്ചേര്‍ത്തു.
അവസാന പന്തില്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ ഓഫ് സ്റ്റംപിന് പുറത്തായി വന്ന പന്തിനെ മനോഹരമായ ഷോട്ടാക്കി മാറ്റാന്‍ സഞ്ജുവിന് സാധിച്ചെങ്കിലും ടൈമിങ് തെറ്റിയിരുന്നു. ഇതോടെ പന്ത് ദീപക് ഹൂഡയുടെ കൈകളില്‍ എത്തി. തൊട്ട് മുന്‍പത്തെ പന്തില്‍ സിംഗിള്‍ എടുക്കമായിരുന്നിട്ടും സഞ്ജു അത് വേണ്ടെന്ന് വക്കുകയായിരുന്നു. സഞ്ജുവിന്റെ ഈ തീരുമാനത്തെ ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ പിന്നീട് അംഗീകരിക്കുകയും ചെയ്തു.
മത്സരം രാജസ്ഥാന്‍ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ചരിത്രത്തിന്റെ ഭാഗമായി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന മികച്ച റെക്കോര്‍ഡുമായാണ് സഞ്ജു മുന്നില്‍നിന്ന് പടനയിച്ചത്. 12 ഫോറും ഏഴു സിക്സറുകളും നിറം ചാര്‍ത്തിയ ഇന്നിങ്സാണ് സഞ്ജുവിന്റേത്. ഐ പി എല്ലില്‍ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. സഞ്ജുവാണ് കളിയിലെ താരം. രാജസ്ഥാന്‍ നിരയില്‍ ഒരു ബാറ്റ്‌സ്മാന്‍ കൂടി സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്യാന്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
