ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ ഓപ്പണർമാർ നിരാശപ്പെടുത്തിയിരുന്നു. സ്കോർബോർഡിൽ ഏഴ് റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഓപ്പണർമാർ ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. ആദ്യ ഓവറില്‍ ഒരു ബൗണ്ടറി അടിച്ച് ഗെയ്ക്വാഡ് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം ഓവറില്‍ കഥ മാറി. സൂപ്പര്‍ താരം ഫാഫ് ഡ്യൂപ്ലസിയെ അവേശ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 139 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചെത്തിയ പന്ത് ഡ്യൂപ്ലസിയുടെ പാഡില്‍ തട്ടുകയായിരുന്നു. ഗെയ്ക്വാഡ് അഞ്ചു റൺസിനും ഫാഫ് ഡ്യൂ പ്ലസിസ് റൺസൊന്നും നേടാതെയുമാണ് കൂടാരം കയറിയത്.
advertisement
അതിനുശേഷം ക്രീസിൽ ഒരുമിച്ച മൊയീൻ അലിയും സുരേഷ് റെയ്നയും ചെന്നൈ സ്കോർ ഉയർത്തി. ടീം സ്കോർ 60 എത്തിയപ്പോൾ മൊയീൻ അലിയെ അശ്വിൻ പുറത്താക്കി. അലി തുടർച്ചയായി അശ്വിനെ രണ്ടു പന്തുകൾ സിക്സർ പറത്തിയതിന് പിന്നാലെ റിവേഴ്സ് സ്വീപ്പിലൂടെ സിക്സർ നേടാൻ ശ്രമിക്കവെ ശിഖർ ധവാന്റെ കൈകളിൽ ഒതുങ്ങുകയായിരുന്നു. അലിക്ക് പുറകെ ക്രീസിലെത്തിയ അമ്പാട്ടി റായുടുവിനും അധിക നേരം ക്രീസിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പിന്നാലെ റൺ ഔട്ടിലൂടെ റെയ്‌നയും പുറത്തായി. പിന്നീട് ക്രീസിലെത്തിയ നായകൻ ധോണിയെ ആവേശ് ഖാൻ ഇൻസൈഡ് എഡ്ജിലൂടെ പുറത്താക്കി.
വാലറ്റത്തിൽ രവീന്ദ്ര ജഡേജയും സാം കറനും തകർത്തടിച്ചതോടെയാണ് സ്കോർ എത്തിയത്. ടോം കറൻ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 23 റൺസാണ് ചെന്നൈ നേടിയത്. ക്രിസ് വോക്സ് എറിഞ്ഞ മത്സരത്തിലെ അവസാന പന്തിൽ സാം കറൻ ക്ലീൻ ബൗൾഡായി. 15 ബോളിൽ നിന്നും നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും അടക്കം 34 റൺസാണ് സാം കറൻ നേടിയത്. 17 പന്തുകളിൽ നിന്നും 3 ബൗണ്ടറികളടക്കം 26 റൺസ് നേടിക്കൊണ്ട് ജഡേജ പുറത്താകാതെ നിന്നു. ഡൽഹിക്ക് വേണ്ടി ആവേശ് ഖാനും, ക്രിസ് വോക്സും രണ്ട് വീതം വിക്കറ്റുകൾ നേടി.
News summary: Chennai super kings set 189-run target for Delhi capitals.
