എന്നാല്‍ ഇസിബി ഇതിനോട് ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിശ്ചയിച്ച പ്രകാരം തന്നെ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്നാണ് അവരുടെ നിലപാട്. ഇംഗ്ലണ്ട് പര്യടനത്തിനായി ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുക. ജൂൺ 18ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കും. ഓഗസ്റ്റിലാണ് ഇംഗ്ലണ്ടുമായുള്ള പരമ്പര ആരംഭിക്കുന്നത്.
ഓഗസ്റ്റ് നാലിന് തുടങ്ങി സെപ്റ്റംബർ 14നാണ് പരമ്പര അവസാനിക്കുന്നത്. പക്ഷേ സെപ്റ്റംബർ 15ന് ഐപിഎല്ലിന്റെ രണ്ടാം പാദം തുടങ്ങാനായിരുന്നു ബിസിസിഐയുടെ പദ്ധതി. നിലവിലെ സ്ഥിതി വച്ച് നോക്കുമ്പോൾ ഇന്ത്യ ഇംഗ്ലണ്ട് പരമ്പര കാരണം പ്രതീക്ഷിച്ച സമയത്ത് ഐപിഎൽ നടത്താൻ കഴിയില്ല. ഒക്ടോബറില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ സെപ്റ്റംബർ 15നു തുടങ്ങിയാലെ ലോകകപ്പിന് മുൻപ് ഐപിഎൽ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. അല്ലാത്ത പക്ഷം ലോകകപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ ഐപിഎല്ലിന്റെ കാര്യത്തിൽ ബിസിസിഐക്ക് എന്തെങ്കിലും തീരുമാനം എടുക്കാൻ കഴിയുകയുള്ളൂ.
advertisement
Also Read- രഞ്ജിയിൽ തിളങ്ങിയിട്ടും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല; നിരാശ പ്രകടമാക്കി ഉനദ്‌ഘട്ട്
ലോകകപ്പിന് മുമ്പായി ഐപിഎല്‍ പൂര്‍ത്തിയാക്കാനുള്ള സാധ്യതകള്‍ നിലവില്‍ കുറവാണ്. സെപ്റ്റംബറിൽ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെല്ലാം അന്താരാഷ്ട്ര മത്സരങ്ങളുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുമുള്ള താരങ്ങൾ ടൂർണമെന്റിൽ കളിക്കുന്നതിനാൽ ഇവരെ കൂടാതെ ടൂർണമെന്റ് നടത്തുക അസാധ്യമാകും. കൂടാതെ ടി20 ലോകകപ്പ് മുന്നിൽ നിൽക്കെ ഐപിഎല്ലിനായി താരങ്ങളെ അയക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറാകാനും സാധ്യത കുറവാണ്. 2020ല്‍ കോവിഡ് വ്യാപനത്തിനിടയിലും ഐപിഎല്‍ വിജയകരമായി നടത്തിയിരുന്നു. യുഎഇയിൽ വച്ച് നടത്തിയ ടൂർണമെന്റ് വലിയ വിജയമായതിനാലാണ് ഈ സീസണിന്റെ ബാക്കി മത്സരങ്ങളും യുഎഇയില്‍ തന്നെ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സ്ഥിതിയും ബയോബബിള്‍ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുകയും ചെയ്തതോടെ വീണ്ടും ഇന്ത്യയിൽ തന്നെ മത്സരങ്ങൾ നടത്താൻ സാധിക്കുകയില്ല എന്ന് ബോധ്യം വന്നതോടെയാണ് ബിസിസിഐ മത്സരങ്ങൾ വിദേശത്തേക്ക് മാറ്റിയത്.
നിലവിലെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ വിദേശ താരങ്ങളില്ലാതെ ഐപിഎല്ലുമായി മുന്നോട്ട് പോകാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാകുമോ എന്നതും സംശയമാണ്. അങ്ങനെ വന്നാൽ ഐപിഎല്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാനാണ് സാധ്യത. അങ്ങനെ ഐപിഎൽ നടത്താൻ കഴിയാതെ വന്നാൽ ഏകദേശം 2000 കോടിയോളം രൂപയുടെ നഷ്ടമെങ്കിലും ബിസിസി ഐക്ക് നേരിടേണ്ടിവരുമെന്നാണ് കണക്കുകൾ.