കളിയുടെ ഭൂരിഭാഗവും നിയന്ത്രണം കയ്യിലുണ്ടായിരുന്ന കൊല്‍ക്കത്ത അന്ത്യനിമിഷത്തില്‍ ലക്ഷ്യബോധമില്ലാതെ ബാറ്റുവീശിയാണ് ജയം കളഞ്ഞുകുളിച്ചത്. 153 റണ്‍സെന്ന താരതമ്യേനെ താഴ്ന്ന ലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊല്‍ക്കത്തക്ക് അവസാന അഞ്ചോവറില്‍ ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ എറിഞ്ഞ 18, 19, 20 ഓവറുകളില്‍ കെ കെ ആറിന്റെ പ്രതീക്ഷകളെല്ലാം ചിറകറ്റ് വീഴുകയായിരുന്നു.
ഇതിന് പിന്നാലെ കൊൽക്കത്തയുടെ പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് താരം ബ്രയാൻ ലാറ. കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരുടെ അലസമായ സമീപനമാണ് മത്സരം തോല്‍ക്കാന്‍ കാരണമെന്നാണ് ബ്രയാന്‍ ലാറയുടെ വിമര്‍ശനം. "ചെപ്പോക്കിലെ പിച്ചിന്റെ സ്വഭാവം വ്യക്തമായി അറിഞ്ഞിരിക്കേണ്ടതാണ്. ബാറ്റിങ് മന്ദഗതിയിലാകുന്ന പിച്ചാണ് ഇവിടുത്തേത്. ശരാശരി സ്‌കോര്‍ 145 ആണെന്നതും കണക്കിലെടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആവശ്യം പോലെയുളള ഷോട്ടുകള്‍ എപ്പോഴും കളിക്കാന്‍ പറ്റുന്ന പിച്ചല്ല, അതിന് ക്രീസില്‍ നിന്ന് സമയം എടുക്കണം. മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചതെന്ന് പറഞ്ഞ് വിമര്‍ശനങ്ങളെ തളളിക്കളയാന്‍ നിങ്ങള്‍ക്ക് പറ്റില്ല. ബുദ്ധിപരമായി വേണം കളിക്കേണ്ടത്. ഈ പിച്ചില്‍ ഏതൊക്കെ പേസര്‍മാരാണ് തിളങ്ങുകയെന്നും ആരാണ് നന്നായി സ്പിന്‍ എറിഞ്ഞതെന്നും നിങ്ങള്‍ കാണേണ്ടതാണ്. ഇടംകൈ ബാറ്റ്‌സ്മാന്‍മാരെ ലെഗ്‌സ്പിന്നര്‍ പുറത്താക്കുന്നു. സാധാരണയായി അങ്ങനെ സംഭവിക്കുന്നതല്ല. ബാറ്റ്‌സ്മാന്‍മാര്‍ അശ്രദ്ധമായി കളിച്ചതിനാല്‍ ലെഗ്‌സ്പിന്നര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി"- ലാറ പറഞ്ഞു.
advertisement
18ആം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ക്രുണാല്‍ വിട്ടുകൊടുത്തതോടെ 12 പന്തില്‍ 19 റണ്‍സായിരുന്നു കെ കെ ആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ആം ഓവര്‍ എറിഞ്ഞ ബുമ്ര വെറും നാല് റണ്‍സ് മാത്രം വഴങ്ങിയതോടെ കെ കെ ആര്‍ സമ്മര്‍ദ്ദത്തിലായി. ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക് എന്നീ വന്മരങ്ങള്‍ ക്രീസില്‍ നില്‍ക്കവെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കെ കെ ആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറില്‍ ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ബോള്‍ട്ട് മത്സരം മുംബൈക്ക് നേടിക്കൊടുക്കുകയായിരുന്നു. നാല് റണ്‍സാണ് 20ആം ഓവറില്‍ ബോള്‍ട്ട് വഴങ്ങിയത്.
News summary: Legendary batsman Brian Lara highlighted that Kolkata Knight Riders failed to adapt to the conditions in Chepauk as they imploded in a chase of a par total of 152 against Mumbai Indians on Tuesday.
