മികച്ച ബൗളിംഗ് പ്രകടനങ്ങൾക്കും വേദിയായിട്ടുള്ള ഐപിഎല്ലിൻ്റെ ചരിത്രത്തില്‍ ഹാട്രിക് കൊയ്തവരുടെ ലിസ്റ്റെടുത്താല്‍ അതില്‍ നമുക്ക് രോഹിത്തിന്റെയും പേര് കാണാന്‍ കഴിയും. 12 വർഷം മുമ്പ് ഇതേ ദിവസമാണ് രോഹിത് ശർമയെന്ന സ്പിന്നർ ആദ്യമായി ഐപിഎല്ലിൽ ഹാട്രിക് നേടിയത്. 2009ൽ ഡെക്കാൺ ചാർജേഴ്സിന് വേണ്ടി കളിക്കുമ്പോഴായിരുന്നു ഈ അപൂർവനേട്ടം. ഇന്ന് രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു ഈ പ്രകടനമെന്നതാണ് മറ്റൊരു യാദൃശ്ചികത. ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിലായിരുന്നു ആ മത്സരം നടന്നത്. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമല്ലാത്ത ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു അന്ന് രോഹിത്.
advertisement
മത്സരത്തിൽ ഡെക്കാൻ കുറിച്ച 145 റൺസ് മുംബൈ പിന്തുടരുമ്പോഴാണ് രോഹിത് തൻ്റെ കരിയറിലെ അവിസ്മരണീയ പ്രകടനം കാഴ്ചവച്ചത്. നേരത്തെ 38 റൺസ് നേടി തൻ്റെ ടീമിനു ബാറ്റിംഗിലും താരം നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
മറുപടി ബാറ്റിങിൽ മുംബൈ 105ന് നാല് എന്ന നിലയിൽ നിൽക്കുമ്പോഴാണ് രോഹിതിൻെറ ഗംഭീര ബോളിങ് പ്രകടനം. അടുത്ത അഞ്ചോവറില്‍ ആറു വിക്കറ്റുകള്‍ ശേഷിക്കെ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 46 റണ്‍സ് മാത്രമായിരുന്നു. മല്‍സരം മുംബൈയുടെ വരുതിയിലേക്കു നീങ്ങുമെന്നിരിക്കെയാണ് 16ാം ഓവറില്‍ രോഹിത്തിനെ നായകന്‍ ഗില്‍ക്രിസ്റ്റ് ബോള്‍ ഏല്‍പ്പിക്കുന്നത്. ഓവറിലെ അവസാന രണ്ട് പന്തുകളിൽ അഭിഷേക് നായരെയും (1), ഹർഭജൻ സിങിനെയും (0) രോഹിത് പുറത്താക്കി.
18ാം ഓവറില്‍ വീണ്ടും ബൗള്‍ ചെയ്യാനെത്തിയ രോഹിത് ആദ്യ ബോളില്‍ തന്നെ ഡുമിനിയെ (52) ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ച് ഹാട്രിക്ക് പൂര്‍ത്തിയാക്കി ഡെക്കാൻ്റെ വിജയശിൽപിയായി. രണ്ടോവറിൽ വെറും 6 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ രോഹിത് കളിയിലെ കേമനായി. മത്സരം 19 റൺസിന് ഡെക്കാൻ ചാർജേഴ്സ് വിജയിച്ചു. ആ മത്സരം മാത്രമല്ല, ആ സീസണിലെ ഐപിഎൽ കിരീടവും ഡെക്കാൻ ചാർജേഴ്സ് തന്നെയാണ് നേടിയത്.
അന്ന് ഡെക്കാൻ്റെ ഒപ്പം കിരീടം നേടിയ രോഹിത് ശർമ പിന്നീട് മുംബൈ നായകനായപ്പോൾ തൻ്റെ ടീമിനെ അഞ്ച് വട്ടമാണ് ജേതാകളാക്കിയത്. ആറ് തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടുള്ള ഏക കളിക്കാരനും രോഹിത്താണ്.
Summary- Rohith Sharma's memorable hattrick performance against his current side, Mumbai Indians, completes 12years