എസ്എസ്എൽസി ഫലം വരുന്നതിന്റെ തലേദിവസമായ മെയ് ഏഴിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചുമത്ര പന്നിത്തടത്തിൽ ഷൈൻ ജെയിംസിനെ (ലല്ലു) കാണാതായത്. 'ഞാൻ പോകുകയാണെന്നും ആരും അന്വേഷിക്കരുതെന്നും' കത്തെഴുതി വെച്ചിരുന്നു.
മുത്തശ്ശിയും തിരുവല്ല നഗരസഭ മുൻ കൗൺസിലറുമായ കെ കെ സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചു. അച്ഛൻ ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം.
കുട്ടിയെ കാണാതായ ദിവസംതന്നെ പരാതി നൽകിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സിസിടിവി ദൃശ്യം പൊലീസ് പരിശോധിച്ചതെന്ന് സാറാമ്മ പറയുന്നു. അതിൽ, കുട്ടി രണ്ട് കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡിൽ എത്തുന്നതും സ്വകാര്യ ബസ്‌സ്റ്റാൻഡിൽ ബസ് ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു.
advertisement
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നൈ മെയിലിൽ കയറുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് ലഭിച്ചു. പിന്നീട് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറവായതിന് സാറാമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പ്രധാന പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന ഭയമായിരിക്കാം കുട്ടി വീടുവിട്ടുപോകാൻ കാരണം എന്നാണ് വീട്ടുകാർ പറയുന്നത്. അതേസമയം, റിസൾട്ട് വന്നപ്പോൾ കുട്ടിക്ക് ഒമ്പത് എ പ്ലസും ഒരു എ ഗ്രേഡും ലഭിച്ചിരുന്നു.