സർവീസ് മുടക്കാത്ത ബസ് എന്ന പ്രത്യേകതയാണ് നാട്ടുകാർക്ക് സെന്റ് തോമസിനോടുള്ള പ്രിയം കൂട്ടിയത്. സെന്റ് തോമസ് ബസ് കഴിഞ്ഞ ദിവസം റൂട്ടുസഹിതം പുതിയ ഉടമയ്ക്ക് കൈമാറി.
കോട്ടയം സംക്രാന്തി ഒതളത്തുംമൂട്ടിൽ കുടുംബത്തിന്റെ സ്വന്തമായ ബസിന് 1963 ഫെബ്രുവരി 5നാണ് പെർമിറ്റ് ലഭിച്ചത്. 1963 മുതൽ 1987 വരെ ഒതളത്തുംമൂട്ടിൽ പി വി ചാക്കോയുടെ പേരിലായിരുന്നു ബസ്. പിന്നീട് ലാൽ എന്നു വിളിക്കുന്ന മകൻ ജോൺ കെ ജേക്കബിന്റെ പേരിലായി. ആറു പതിറ്റാണ്ടിനിടെ 6 ബസുകൾ മാറി.
advertisement
കാനം റൂട്ടിലേക്ക് ആദ്യമെത്തിയ ബസും ഇതായിരുന്നു. ആദ്യം കോട്ടയം- കാനം റൂട്ടിലായിരുന്നു സർവീസ്. പിന്നീടു ചാമംപതാൽ വരെ തുടർന്നു കോട്ടയം- കാനം- ചാമംപതാൽ- പൊൻകുന്നം വരെയും റൂട്ട് നീട്ടി.
കോവിഡ് കാലത്ത് ഏതാനും ദിവസങ്ങൾ മാത്രമാണ് 60 വർഷത്തിനിടെ സർവീസ് മുടക്കിയത്. യാത്രക്കാർ കുറഞ്ഞ കാലത്തും ഉടമ പണം നൽകി സർവീസ് നടത്തി നാടിനോടുള്ള പ്രതിബദ്ധത തെളിയിച്ചു.
ളാക്കാട്ടൂർ സ്വദേശി ബിനു എം നാഗപ്പള്ളിലാണ് ബസിന്റെ പുതിയ ഉടമ. ബസിനോടും ആ പേരിനോടുമുള്ള നാട്ടുകാരുടെ വൈകാരികമായ ബന്ധം കണക്കിലെടുത്ത് 'സെന്റ് തോമസ്' എന്ന പേരിൽ തന്നെ ബസ് സർവീസ് തുടരുമെന്ന് ബിനു പറഞ്ഞു.