ഇലവുങ്കലിനടുത്ത് ളാഹ മഞ്ചത്തോട് കോളനി നിവാസിയായ രാമൻ ബാബു മകനോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ കുറച്ചുനാൾ മുമ്പ് ഇദ്ദേഹത്തെ കാണാതായിരുന്നു. അതിനിടെയാണ് ഡിസംബർ 30ന് റോഡരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് രാമൻ ബാബുവിന്‍റെ ബന്ധുക്കൾ സ്ഥലത്തെത്തി. മൃതദേഹം രാമൻ ബാബുവിന്‍റേതാണെന്ന് ബന്ധുക്കൾ അറിയിച്ചതോടെ പൊലീസ് അവർക്ക് വിട്ടുനൽകി. തുടർന്ന് പോസ്റ്റുമോർട്ടവും സംസ്ക്കാര ചടങ്ങുകളും നടത്തി.
അതിനിടെ രാമൻ ബാബുവിന്‍റെ ബന്ധുവും കോന്നി കൊക്കത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറുമായ മനു, കൊട്ടമ്പാറയിൽവെച്ച് രാമൻബാബുവിനെ കണ്ടെത്തുന്നത്. തുടർന്ന് ഇരുവരും മഞ്ചത്തോട് കോളനിയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. മരിച്ചെന്ന് കരുതി സംസ്ക്കരിച്ച രാമൻ ബാബുവിന്‍റെ വരവ് നാട്ടുകാരിലും ബന്ധുക്കളിലും അമ്പരപ്പ് ഉണ്ടാക്കി.
advertisement
മഞ്ചത്തോട് മകനൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഒരിടത്തും സ്ഥിരമായി നിൽക്കുന്ന പ്രകൃതമായിരുന്നില്ല രാമൻ ബാബുവിന്‍റേത്. ഇടയ്ക്കിടെ നാടുവിട്ടു പോകുന്ന രാമൻ ബാബു ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞായിരിക്കും കോളനിയിലേക്ക് തിരികെ എത്തുക.
അതേസമയം രാമൻ ബാബുവിന്‍റെ മടങ്ങിവരവ് ബന്ധുക്കൾക്കിടയിൽ സന്തോഷവും ആശ്വാസവും ഉണ്ടാക്കിയെങ്കിലും പൊല്ലാപ്പിലായത് പൊലീസാണ്. റോഡരികിൽനിന്ന് കണ്ടെത്തി രാമൻ ബാബുവിന്‍റെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ച മൃതദേഹം ആരുടേതാണെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് പൊലീസ്. അജ്ഞാത മൃതദേഹത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.