കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ആരെയും തല്ലിക്കൊല്ലാനുള്ള ലൈസൻസ് കേരളത്തിലെ മുഖ്യമന്ത്രി തന്നെ നൽകുന്നത് ജനം വിലയിരുത്തട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. നെറികെട്ട രാഷ്ട്രീയത്തിന്റെ ഇൻകുബേറ്ററിൽ വിരിയിക്കുന്ന ഗുണ്ടാപട നിങ്ങളെയും കൊണ്ടേ പോകുവെന്നും, നിങ്ങൾ ഒരിക്കലും തിരുത്താൻ തയാറാവില്ലെന്ന് മനസിലായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും താൻ മഹാരാജാവാണ് എന്നൊരു തോന്നൽ മുഖ്യമന്ത്രിക്ക് ഉണ്ടായേക്കുമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് പിണറായി താൻ ജനങ്ങളുടെ ദാസനാണെന്ന് പറഞ്ഞത്.
advertisement
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന എസ്എഫ്ഐ-കെ എസ് യു സംഘർഷം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ വിമർശനം. എന്നാൽ കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എം വിന്‍സെന്റിന്റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
സംഭവത്തിൽ പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകക്കെതിരെയും ഇരുപതോളം കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ കൃത്യമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൂടാതെ എസ്എഫ്ഐ പ്രവർത്തകരെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്‌തു എന്നത് ശ്രദ്ധേയമാണ്. പുറത്ത് നിന്നെത്തിയ കെ എസ് യു പ്രവർത്തകരാണ് അവിടെ പ്രശ്‌നങ്ങൾക്ക് കാരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം, എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയുണ്ടെന്നും പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയിൽ അല്ല, ഇടിമുറിയുടെ പിൻബലത്തിലാണ് എസ്എഫ്ഐ പ്രവർത്തിക്കുന്നതെന്നും വിൻസന്റ് എംഎൽഎ ആരോപിച്ചു. അതിനും മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായി.
ഇടിമുറിയിലൂടെ വളർന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതും എകെജി സെന്റർ ആക്രമണവും ഉൾപ്പെടെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എസ്എഫ്ഐക്കാർ ആക്രമിച്ചു എന്നായിരുന്നല്ലോ പ്രചാരണമെന്ന് മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ പിന്നീട് വസ്‌തുതകൾ പുറത്തുവന്നു. എസ്എഫ്ഐ ആയതിന്റെ പേരിൽ 35 പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എസ് യുവിന് ഇങ്ങനെയൊരു കണക്ക് പറയാനുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.