ആറ്റുകാൽ പൊങ്കാലക്ക് ശേഷം നഗരത്തിൽ ആർക്കും ഇറങ്ങാൻ പറ്റുന്നില്ലെന്നും കച്ചവടക്കാർക്ക് കടകൾ തുറക്കാൻ പറ്റുന്നില്ലെന്നും കാൽനടയാത്രക്കാർക്കുപോലും രക്ഷയില്ലെന്നും എ എ റഹീം മനോരമ ന്യൂസിനോട് പറഞ്ഞു.
റഹീമിന്റെ വാക്കുകൾ
'തലസ്ഥാനത്ത് ഇതുപോലെ അപമാനകരമായ ദിവസങ്ങളുണ്ടായിട്ടില്ല. നഗരത്തിൽ ആർക്കും ഇറങ്ങാൻ പറ്റുന്നില്ല. കച്ചവടക്കാർക്ക് കടകൾ തുറക്കാൻ പറ്റുന്നില്ല. ഫുട്പാത്തിലൂടെ ആളുകൾക്ക് നടക്കാൻ പറ്റുന്നില്ല.
പൊങ്കാല ഒരു വലിയ അദ്ഭുതമാണ്. പൊങ്കാലയ്ക്ക് തിരുവനന്തപുരം കാട്ടുന്ന ആതിഥേയത്വം ഒരു അദ്ഭുതമാണ്. അതുപോലെ തന്നെ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീനാകുന്നതും ഒരു അദ്ഭുതമായിരുന്നു. പക്ഷേ ഈ പ്രവർത്തനങ്ങളുടെ ക്രോഡീകരണത്തിൽ വലിയ വീഴ്ചയാണ് ദൗർഭാഗ്യവശാൽ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് ഞങ്ങൾ കാഴ്ച്ചക്കാരായി നോക്കിനിൽക്കാൻ ഉദ്ദേശിക്കുന്നില്ല. നഗരം വൃത്തിയാക്കാൻ സിപിഎം ഇറങ്ങുകയാണ്. കുറ്റമറ്റ രീതിയിലായിരുന്നു കഴിഞ്ഞ കാലങ്ങളിൽ ശുചീകരണ പ്രവർത്തനം നടന്നത്.
advertisement
ക്ലീനിങ് പ്ലാൻ ആലോചിക്കുകയാണ്. ഞങ്ങളിറങ്ങുകയാണ്. ജനങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങളുണ്ടാകും. നഗരസഭയുടെ കെടുകാര്യസ്ഥത കൊണ്ട് നഗരവും ജനങ്ങളും പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തിൽ നഗരം ക്ലീനാക്കേണ്ട ബാധ്യത സിപിഎമ്മിനുണ്ട്. ഞങ്ങൾ തെരുവിലേക്കിറങ്ങും'.
റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല
റഹീമിന് ചുമതല നല്‍കാനുള്ള സെക്രട്ടേറിയറ്റ് നിര്‍ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നിലവിലുളള ജില്ലാ സെക്രട്ടറി വി ജോയി വര്‍ക്കലയില്‍ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് റഹീമിന് താല്‍ക്കാലിക ചുമതല ലഭിക്കുന്നത്.
നേരത്തെ, വി ജോയിയുടെ വര്‍ക്കലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ജില്ലാ സെക്രട്ടറിയായതിനാല്‍ ജോയി മത്സരിക്കേണ്ട എന്നായിരുന്നു തുടക്കത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം. എന്നാല്‍ ജോയി മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നിലനിര്‍ത്താന്‍ ആകില്ലെന്ന് ജില്ലാ നേതൃത്വം നിലപാട് എടുക്കുകയായിരുന്നു.
