ഫോണ്‍ വിളിച്ചപ്പോ അഭിമന്യു പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് വരാമെന്നും സഹോദരന്‍ അനന്ദു അമ്പലത്തില്‍ പോയോ എന്നറിയാന്‍ വിളിച്ചപ്പോള്‍ പോയില്ലെന്നും പറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഫോണ്‍ വിളിച്ചപ്പോ പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് വരാമെന്നാണ്. മൂത്ത ആള് അമ്പലത്തില്‍ പോയോ എന്നറിയാനായി വിളിച്ചപ്പോള്‍ പോയില്ലെന്ന് പറഞ്ഞു. അയാള്‍ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. ഞാന്‍ കിടന്ന് മയക്കം പിടിച്ചപ്പോഴാണ് അനിയത്തിയുടെ മകളുടെ മൊബൈലില്‍ സുഹൃത്തുക്കള്‍ ആരോ വിളിച്ചു പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്'അഭിമന്യുവിന്റെ പിതാവ് പറഞ്ഞു.
Also Read- കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; യുവാവിന്‍റെ കൈപ്പത്തി തകർന്നു
advertisement
സ്‌കൂളില്‍ അഭിമന്യു എസ്എഫ്‌ഐക്കായി പ്രവര്‍ത്തിച്ചിരുന്നതായി സിപിഐഎമ്മിന്റെ ലോക്കല്‍ ഏരിയ സെക്രട്ടറി പറഞ്ഞു. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
പടയണിവട്ടം പുത്തന്‍ ചന്ത, കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകന്‍ അഭിമന്യു(16) ആണ് വിഷുദിനത്തില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത്. പടയണിവട്ടം ക്ഷേത്രോല്‍സവത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവം. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിമന്യു.
ആലപ്പുഴയില്‍ പത്താം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയമാണെന്ന ആരോപണവുമായി സി പി എം രംഗത്തെത്തി. ഈ സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും ആരോപിച്ചു സി പി എം രംഗത്തെത്തുകയായിരുന്നു. അഭിമന്യുവിനെ കുത്തിക്കൊന്ന സഞ്ജയ് ദത്ത് എന്നയാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനാണെന്നും സി പി എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമല്ല, ഉത്സവപറമ്പിലെ തര്‍ക്കമാണെന്നാണ് പൊലീസ് നിലപാട്.
സിപിഎം ആഹ്വാന പ്രകാരം വള്ളിക്കുന്നത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷത്തില്‍ അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തിരഞ്ഞെത്തിയ സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
