ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ ഫെബ്രുവരി 25 മുതൽ വിതരണം ചെയ്യുമെന്നും, മാർച്ച് 28 വരെ നടക്കുന്ന പരീക്ഷാ കാലയളവിൽ ചോദ്യപേപ്പർ സ്കൂൾ അലമാരയിൽ സൂക്ഷിക്കണമെന്നും, ചോദ്യപേപ്പറിന്റെ സംരക്ഷണത്തിന് രാത്രികാലങ്ങളിൽ ഓഫീസ് അസിസ്റ്റൻറ്, മീനിയൽ, ക്ലാർക്ക്, ലാബ് അസിസ്റ്റൻറ് തുടങ്ങിയവരെ ലഭ്യമാകുന്ന മുറയ്ക്ക് രാത്രി വാച്ച്മാൻ ആയി നിയമിക്കണമെന്നുമുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ, പകൽ സമയങ്ങളിൽ ചോദ്യപേപ്പറിന്റെ സുരക്ഷാ ചുമതല അവധി ദിവസം ഉൾപ്പെടെ ചീഫ് സൂപ്രണ്ടിന് ആയിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു.
advertisement
ഈ ഉത്തരവ് അനുസരിച്ച് ഞായറും മറ്റ് അവധി ദിവസങ്ങളിലും ചീഫ് സൂപ്രണ്ട് ആയ പ്രിൻസിപ്പാൾമാർ പകൽ സമയത്ത് സ്കൂളിൽ വന്ന് ചോദ്യ പേപ്പറിന് കാവൽ ഇരിക്കേണ്ടി വരും എന്ന് സംഘടന ചൂടിക്കാട്ടി.
അൺ എയ്ഡഡ് സ്കൂളുകളിൽ ചീഫ് സൂപ്രണ്ട് മാരായി നിയമനം ലഭിച്ചിരിക്കുന്ന അധ്യാപകർ തങ്ങൾക്ക് പരിചിതമല്ലാത്ത സ്കൂളുകളിൽ പോയി പകൽ ചോദ്യപേപ്പറിന് കാവൽ ഇരിക്കേണ്ട സാഹചര്യവും ഈ ഉത്തരവിലൂടെ ഉണ്ടാകും.
ചുരുക്കത്തിൽ ഓഫീസ് അസിസ്റ്റന്റിനെയും ക്ലാർക്കിനെയും ലാബ് അസിസ്റ്റന്റിനെയും മറ്റും രാത്രികാല വാച്ച്മാനായി നിയമിച്ചിരിക്കുന്നത് പോലെ സ്കൂൾ മേധാവിയായ പ്രിൻസിപ്പാളിനെ പകൽ വാച്ച്മാനായി നിയമിച്ച് അപമാനിച്ചിരിക്കുകയാണ്, ഈ ഉത്തരവിലൂടെ സർക്കാർ ചെയ്തിരിക്കുന്നത് എന്ന് സംഘടന കുറ്റപ്പെടുത്തി.
ഈ അവഹേളനത്തിനും ഗുരുനിന്ദയ്ക്കും എതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും, അടിയന്തരമായി ഉത്തരവ് തിരുത്തണമെന്നും എ എച്ച് എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകൾ ട്രഷറികളിൽ സൂക്ഷിച്ച് പരീക്ഷാ ദിവസങ്ങളിൽ സ്കൂളുകളിൽ എത്തിച്ച്, പരീക്ഷ നടത്തുമ്പോൾ, ഹയർസെക്കൻഡറി മേഖലയിൽ സർക്കാരിൻ്റെ പിടിപ്പുകേടിന് ദുരിതം അനുഭവിക്കേണ്ടി വരുന്നത് ഹയർസെക്കൻഡറി പ്രിൻസിപ്പാൾ മാരാണെന്നത് അംഗീകരിക്കാവുന്നതല്ല എന്നും സംഘടന പ്രതികരിച്ചു.
ഹൈസ്കൂളും, ഹയർസെക്കൻഡറിയും ഏകീകരിച്ചു എന്ന് അവകാശപ്പെടുന്ന സർക്കാർ, ഹയർ സെക്കൻഡറിയോട് മാത്രം ഇരട്ടത്താപ്പും, ചിറ്റമ്മ നയവും തുടരുന്നതിന്റെ തെളിവാണ് ഈ സർക്കുലറിലൂടെ വെളിവാകുന്നത് എന്ന് സംഘടന കുറ്റപ്പെടുത്തി.
സുരക്ഷ ഒരുക്കാൻ സർക്കാരിന് മറ്റു പോംവഴികൾ ഇല്ലെങ്കിൽ ,സർക്കാർ ലൈസൻസുള്ള സെക്യൂരിറ്റി ഏജൻസിയിൽ നിന്നും സെക്യൂരിറ്റി ഗാർഡിനെ നിയമിക്കാനുള്ള നീക്കമാണ് വേണ്ടത്.. ബാങ്കുകൾ മുതലായ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ, അവരുടെ സേവനമാണ് ഉപയോഗിക്കുന്നത്. അല്ലാതെ സ്ഥാപന മേധാവി വാച്ച്മാന്റെ പണി ചെയ്യണമെന്ന് ഒരു സംവിധാനവും ആവശ്യപ്പെടുന്നില്ല എന്ന്
എ എച്ച് എസ് ടി എ പ്രസിഡന്റ് എസ്. മനോജ് പ്രസ്താവിച്ചു.
