ചില തൽപ്പര കക്ഷികൾ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും, പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാ വിരുദ്ധവും മുൻവിധിയോട് കൂടിയതും ആണ്. 2016 മുതൽ ആലുവ തന്ത്രവിദ്യാപീഠം പോലുളള ചില സ്ഥാപനങ്ങൾക്കും, ബ്രാഹ്മണേതര വിഭാഗങ്ങളിൽ പെടുന്ന നിരവധി തന്ത്രിമാർക്കും ഇത്തരത്തിൽ ശാന്തി നിയമനത്തിന് സർട്ടിഫിക്കറ്റ് നൽകുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവാദം നൽകിയിരുന്നു. അഖില കേരള തന്ത്രി സമാജം ഒരിക്കൽ പോലും അതിനെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും അഖില കേരള സമാജം പ്രസ്താവനയിൽ പറഞ്ഞു.
advertisement
പ്രസ്താവനയുടെ പൂർണരൂപം
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിനുള്ള അപേക്ഷയ്ക്കൊപ്പമുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുന്നതിന് ദേവസ്വം ബോർഡിലെ തന്ത്രിമാർക്ക് ഉണ്ടായിരുന്ന അവകാശം നിലനിർത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം അംഗീകരിക്കാതിരുന്ന കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ തീരുമാനത്തിനെതിരെ അഖില കേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ബഹു. കേരള ഹൈക്കോടതി തള്ളി തീർപ്പാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ചില തൽപ്പര കക്ഷികൾ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും, പ്രചരിപ്പിച്ച വാർത്തകൾ വസ്തുതാ വിരുദ്ധവും മുൻവിധിയോട് കൂടിയതും ആണ്.
ദേവസ്വം ബോർഡു രൂപീകൃതമായതു മുതൽ ദേവസ്വം ക്ഷേത്രങ്ങളിലെ തന്ത്രിമാരൂടെ സാക്ഷ്യ പത്രത്തിനാണ് ശാന്തി നിയമനത്തിനുളള അപേക്ഷയിൽ പ്രാധാന്യം നൽകിയിരുന്നത്. ഓരോ അപേക്ഷകനെയും നേരിട്ട് പരിശോധിച്ച് ബോദ്ധ്യം വന്നിട്ടു മാത്രമാണ് ഇക്കാലമത്രയും തന്ത്രിമാർ സാക്ഷ്യപത്രം നൽകിയിരുന്നത്. KDRB നിലവിൽ വന്നതിനു ശേഷവും 2022 വരെ ഈ നടപടി തുടർന്നിരുന്നതുമാണ്. എന്നാൽ 2023 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് പാർട്ട് ടൈം ശാന്തി നിയമനം സംബന്ധിച്ച് ഇറങ്ങിയ വിജ്ഞാപനത്തിൽ മേൽ പതിവിന് വിപരീതമായി പാരമ്പര്യ തന്ത്രിമാരെ മാത്രമല്ല മുഴുവൻ ദേവസ്വം തന്ത്രിമാരേയും പൂർണമായും ഒഴിവാക്കിക്കൊണ്ട് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഉള്ള അധികാരം അമ്പതോളം തന്ത്രവിദ്യാലയങ്ങൾക്ക് മാത്രമാക്കി നിജപ്പെടുത്തിക്കൊണ്ട് KDRB ഉത്തരവ് ഇറക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് തന്ത്രിസമൂഹത്തന്റെ ധാർമ്മികാവകാശം റദ്ദ് ചെയ്തത് പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് അഖിലകേരള തന്ത്രിസമാജം ബഹു കേരള ഹൈക്കോടതിയെ സമീപിച്ചത്.
2016 മുതൽ ആലുവ തന്ത്രവിദ്യാപീഠം പോലുളള ചില സ്ഥാപനങ്ങൾക്കും, ബ്രാഹ്മണേതര വിഭാഗങ്ങളിൽ പെടുന്ന നിരവധി തന്ത്രിമാർക്കും ഇത്തരത്തിൽ ശാന്തി നിയമനത്തിന് സർട്ടിഫിക്കറ്റ് നൽകുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവാദം നൽകിയിരുന്നു. അഖില കേരള തന്ത്രി സമാജം ഒരിക്കൽ പോലും അതിനെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. നിലവിൽ ഇവിടെ പരാമർശിക്കപ്പെട്ട കേസിലും ജാതീയമായ ഒരു വിയോജിപ്പും ഒരു സ്ഥാപനത്തിനെതിരെയും സമാജം ഉന്നയിച്ചിട്ടില്ല. മറ്റുള്ള സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ അവകാശത്തെ എതിർക്കുകയല്ല, പകരം തന്ത്രി സമൂഹത്തിന് ഇക്കാലമത്രയും ഉണ്ടായിരുന്ന അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തിട്ടുള്ളത്. മാത്രമല്ല ശാന്തിജോലിക്ക് യോഗ്യരായവരുട മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിൽ KDRB ആക്ടിലെ വകുപ്പുകളേയോ അവരിൽനിന്നുളളവർക്ക് ശാന്തി ജോലിയിൽ നിയമനം നൽകാനുളള ദേവസ്വം ബോർഡിന്റെ അധികാരത്തെയോ സമാജം മേൽപ്പറഞ്ഞ ഹർജിയിൽ എതിർത്തിട്ടും ഇല്ല.
എന്നാൽ ഇക്കാര്യത്തെ ജാതി താൽപ്പര്യങ്ങൾ മാത്രം മുൻ നിർത്തി വളച്ചൊടിച്ചാണ് പലരും ഇവിടെ വ്യാഖ്യാനിച്ചിട്ടുള്ളത്. തന്ത്രി സമാജം എന്നത് മറ്റാരുടെയും അവകാശത്തെ ഹനിക്കുന്ന കൂട്ടായ്മയല്ല. ഹർജ്ജിക്കാർ പാരമ്പര്യ തന്ത്രിമാർ ആയതിനാൽ ജാതി താൽപ്പര്യം മാത്രം മുൻ നിർത്തിയാകും കോടതിയെ സമീപിച്ചിട്ടുണ്ടാവുക എന്ന മുൻവിധി ഈ വാർത്ത കൈകാര്യം ചെയ്ത മാധ്യമങ്ങളും, ചർച്ച ചെയ്ത സമൂഹവും ഒരുപോലെ വച്ച് പുലർത്തിയിരുന്നതായിട്ടാണ് അനുമാനിക്കുന്നത്.
ഇത്തരത്തിൽ തികച്ചും തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ച് ഒരു സമുദായത്തെ ഒട്ടാകെ നിരന്തരം പ്രതിക്കൂട്ടിൽ ആക്കാനും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമുളള കുൽസിതശ്രമങ്ങൾ തീർത്തും അപലപനീയമെന്ന് അഖിലകേരളാതന്ത്രി സമാജം കേന്ദ്രകമ്മറ്റി അഭിപ്രായപ്പെടുന്നു. സംസ്ഥാന പ്രസിഡൻ്റ് പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് അധ്യക്ഷനായി, വൈസ് പ്രസിഡൻ്റ് എ എ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, ട്രഷറർ ഇടക്കഴിപ്പുറം രമേശൻ നമ്പൂതിരി, വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, കെപിസി കൃഷ്ണൻ ഭട്ടതിരിപ്പാട്, പട്ടന്തേയം ശങ്കരൻ നമ്പൂതിരി, കക്കാട് പദ്മനാഭ പട്ടേരി തുടങ്ങിയവർ സംസാരിച്ചു.
