ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ അടുപ്പം കാരണമാണ് രേഖകളൊന്നുമില്ലാതെ പണം കൈമാറിയതെന്നും ഏഴ് വർഷം മുൻപാണ് ഈ സംഭവം നടന്നതെന്നും രാജു വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ പണം തിരികെ ലഭിക്കാനായി തന്റെ മകൾ ഉൾപ്പെടെയുള്ളവർ എംപിയുടെ വീട്ടിലെത്തിയിട്ടും ഫലമുണ്ടായില്ല. നിലവിൽ പലിശയും ബാക്കി തുകയും ലഭിക്കാനുണ്ടെങ്കിലും പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും, പണം തിരികെ കിട്ടുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി രണ്ടരക്കോടി രൂപ നെടുമ്പറമ്പിൽ ഫിനാൻസിൽ നിക്ഷേപിച്ചു എന്ന ആരോപണം രാജു നിഷേധിച്ചു. തന്ത്രിയുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ തനിക്ക് യാതൊരു പരിചയവുമില്ലെന്നും അവരുടെ ഒരു രൂപ പോലും തന്റെ സ്ഥാപനത്തിൽ നിക്ഷേപമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് സത്യമാണെന്നും എന്നാൽ തങ്ങൾ തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ സ്ഥാപനത്തെ തകർക്കാനായി ബോധപൂർവ്വം ഉന്നയിക്കുന്ന ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഇതിനകം തന്നെ പരിശോധിച്ചിട്ടുള്ളതാണെന്നും അന്വേഷണം സ്വാഭാവികമായ നടപടി മാത്രമാണെന്നും രാജു പ്രതികരിച്ചു.
advertisement
