അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍റെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ ലഭ്യമായതായി കന്യാകുമാരി കളക്ടര്‍ പി.എൻ.ശ്രീധർ. മുണ്ടന്തുറ കടുവാ സങ്കേതത്തിലെ കുറ്റിയാർ അണക്കെട്ടിന് സമീപമുള്ള നിബിഡ വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്. ആനയുടെ പുതിയ ചിത്രവും കളക്ടര്‍ പുറത്തുവിട്ടു.
കളക്കാട് മുണ്ടൻതുറ കടുവാ സങ്കേതത്തിലെ ജീവനക്കാരും മൃഗഡോക്ടർമാരും വേട്ട വിരുദ്ധ സേനാംഗങ്ങളും ആനയുടെ നീക്കം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ആന നിലവില്‍ ആരോഗ്യവാനാണെന്നും പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ പി.എൻ. ശ്രീധർ പത്രകുറിപ്പിൽ അറിയിച്ചു.
advertisement
അരിക്കൊമ്പൻ തൊട്ടരികെ; നെയ്യാർ വനമേഖലയിൽ നിന്നും 6 കിലോമീറ്റര്‍ മാത്രമകലെ
കഴിഞ്ഞ ദിവസം ആന കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തിയിരുന്നു.നെയ്യാർ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റർ അകലെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. കേരളാ വനംവകുപ്പ് അരിക്കൊമ്പനിലെ റേഡിയോ സിഗ്നൽ നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് അരിക്കൊമ്പനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടത്.
അപ്പര്‍ കോതയാര്‍ മുത്തുക്കുഴി വനമേഖലയില്‍ തുറന്നു വിട്ടപ്പോഴാണ് അരിക്കൊമ്പന്‍ കന്യാകുമാരി വനത്തിലേക്ക് കടന്നത്.