ശസ്ത്രക്രിയയ്ക്കു ശേഷവും ബാലഭാസ്ക്കറിനെ വെന്റിലേറ്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അപകടത്തില്‍ മരിച്ച മകള്‍ തേജസ്വി ബാലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡ്രൈവര്‍ അര്‍ജുന്റെ പരിക്ക് ഗുരുതരമല്ല. അദ്ദേഹവും ചികിത്സയിലാണ്.
- ആ യാത്ര മോൾക്ക് വേണ്ടിയായിരുന്നു... പക്ഷെ...
advertisement
ബാലഭാസ്ക്കറിന്റെ ആരോഗ്യനിലയിലെ പുരോഗതി സംബന്ധിച്ച് ഒന്നു രണ്ടു ദിവസത്തിനുശേഷമെ എന്തെങ്കിലും പറയാനാകൂവെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. മാര്‍ത്താണ്ഡന്‍ പിള്ള പറഞ്ഞു. ബാലഭാസ്ക്കറിന്റെ കഴുത്തിലെ പരുക്കിനു പുറമെ ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ന് ദേശീയപാതയില്‍ പള്ളിപ്പുറത്തിനു സമീപമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിക്കുകയായിരുന്നു.
ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്ജുന് എന്നിവരെ ഹൈവേ പട്രോളിങ് സംഘമാണ് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം. 16 വര്‍ഷത്തെ കാത്തിരുപ്പിനു ശേഷമാണ് ബാലഭാസ്കറിനും ലക്ഷ്മിക്കും മകള്‍ ജനിച്ചത്. കുഞ്ഞിന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ക്ഷേത്രദര്‍ശനത്തിനു പോയത്.
- ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
യുവതലമുറയില്‍ ഏറെ ശ്രദ്ധേയനായ വയലിനിസ്റ്റാണ് ബാലഭാസ്കര്‍. പ്രമുഖ വയലിനിസ്റ്റായ അമ്മാവന് ബി. ശശി കുമാറിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച ബാലഭാസ്കര്‍ പതിനേഴാം വയസ്സില്‍ മംഗല്യ പല്ലക്ക് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീതം നല്‍കിയത്. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന് പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. 'ബാലലീല' എന്ന മ്യൂസിക് ബാന്‍ഡും ബാലഭാസ്ക്കറിനുണ്ട്.
