ഭാരതാംബ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയത് കാരണം താൻ പരിപാടി ബഹിഷ്കരിച്ചുവെന്നും കേരളത്തിന്റെ പ്രതിഷേധം അറിയിക്കാനാണ് നടപടിയെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. രാജ്യ സങ്കൽപ്പത്തിന് ചേർന്ന ചിത്രം അല്ല രാജ്ഭവനിൽ ഉണ്ടായിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മടങ്ങുകയായിരുന്നു. ഗവർണർ എന്ന വ്യക്തിയോടുള്ള പ്രതിഷേധം അല്ല, രാജ്യ താത്പര്യത്തിന് വിരുദ്ധമായ സങ്കൽപ്പത്തോടാണ് പ്രതിഷേധം. എന്റെ രാജ്യം ഇന്ത്യ ആണ്. ഭരണഘടന ആണ് രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിന് മുകളിൽ അല്ല- ശിവൻകുട്ടി പറഞ്ഞു.
advertisement
ഇതും വായിക്കുക: ഭാരതമാതാവിന്‌റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു; മാറ്റാനാകില്ലെന്ന് ഗവർണര്‍; രാജ്ഭവന്റെ വിശദീകരണം
പരിപാടി ബഹിഷ്കരിച്ച് താൻ ഇറങ്ങിവരുമ്പോൾ ആട്ടുകല്ലിന് കാറ്റുപിടിച്ച പോലെ ഗവർണർ ഇരിപ്പുണ്ടായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണ്. ഗവർണറുടെ ഓഫീസിൽ നിന്ന് നേരത്തെ വിളിച്ചാണ് പ്രോഗ്രാം നിശ്ചയിച്ചത്. വിവാദങ്ങൾക്ക് മുൻപ് ആയിരുന്നു ഇന്നത്തെ പ്രോഗ്രാം നിശ്ചയിച്ചത്. രാജ്ഭവൻ തന്ന ആദ്യ പരിപാടി ലിസ്റ്റിൽ ഭാരതാംബചിത്രം ഉണ്ടാകുമെന്ന് അറിയിച്ചില്ല. ചെല്ലുമ്പോൾ ഭാരതാംബ ചിത്രം കണ്ടു. ഗവർണർ അതിൽ പൂവിട്ട് പൂജിക്കുകയും ചെയ്തു. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ഭാരതാംബചിത്രം എന്തിനാണ്? ഈ വിഷയത്തിലെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
'നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസ്സുണ്ട്. രാജഭവൻ തനി രാഷ്ട്രീയ കേന്ദ്രമാക്കുന്നു. ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയാണ് അതിന്റെ നട്ടെല്ല്. മറ്റൊരു രാഷ്ട്ര സങ്കല്പവും അതിനതീതമല്ല. അതുകൊണ്ട് കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം പരിപാടി ബഹിഷ്കരിച്ചു'- മന്ത്രി ശിവൻകുട്ടി പറഞ്ഞു.
നേരത്തെ ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന പരിപാടിയിലാണ് ഭാരതാംബ വിവാദം ഉയര്‍ന്നത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തില്ലെന്ന മന്ത്രിയുടെ നിലപാട് രാജ്ഭവനെ ചൊടിപ്പിക്കുകയായിരുന്നു. അഭിപ്രായഭിന്നതയെ തുടര്‍ന്ന് പരിപാടി ബഹിഷ്‌ക്കരിച്ച മന്ത്രിയുടെ നിലപാടിനെതിരെ രാജ്ഭവന്‍ പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കണമെന്ന നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്നായിരുന്നു മന്ത്രി പി പ്രസാദിന്റെ പ്രതികരണം.