ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിലവിൽ ഒരു മുന്നണിയോടും കൂറില്ലാതെ നിൽക്കുന്ന 10 ശതമാനത്തോളം വരുന്ന 'സ്വിങ് വോട്ടുകളെ' (swing votes) ലക്ഷ്യം വെക്കാനാണ് പാർട്ടിയുടെ തീരുമാനം. എൻഡിഎ മുന്നണിയുടെ വികസന നേട്ടങ്ങളും വിശ്വാസ്യതയും ഉയർത്തിക്കാട്ടി ഈ വോട്ടുകൾ നേടിയെടുക്കണമെന്ന് നിതിൻ നവീൻ ആവശ്യപ്പെട്ടു. ശബരിമലയിലെ 'സ്വർണ്ണക്കൊള്ളയും' നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമായിരിക്കും പ്രധാന പ്രചാരണ വിഷയങ്ങൾ. ശബരിമലയെ തകർക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, കുറ്റക്കാർക്കെതിരെ ബിജെപി ശക്തമായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
advertisement
മണ്ഡലങ്ങളുടെ ചുമതലക്കാരുടെ (പ്രഭാരിമാർ) യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചും ഗൗരവമായ ചർച്ചകൾ നടന്നു. ജനപ്രിയരും മികച്ച പ്രതിച്ഛായയുള്ളവരുമായ വ്യക്തികളെയാകും പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാക്കുക. ആദ്യഘട്ട പട്ടിക ഉടൻ പുറത്തിറക്കി പ്രവർത്തനം ഊർജ്ജിതമാക്കാനാണ് തീരുമാനം. ഇരുമുന്നണികളുടെയും അഴിമതിയും പ്രീണന രാഷ്ട്രീയവും ജനമധ്യത്തിൽ തുറന്നുകാട്ടാൻ അടുത്ത 90 ദിവസത്തെ തീവ്ര പ്രചാരണ പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങൾ നടന്നത്. നെടുമ്പാശേരിയിലെ കോർ കമ്മിറ്റി യോഗത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് തുടങ്ങിയ എൻഡിഎ ഘടകകക്ഷി നേതാക്കളുമായും നിതിൻ നവീൻ ചർച്ചകൾ നടത്തി. തൃശൂരിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഇന്ന് ഡൽഹിയിലേക്ക് മടങ്ങും.
