അത്യന്തം നാടകീയമായ സംഭവങ്ങളാണ് കോട്ടാങ്ങൽ പഞ്ചായത്തിൽ നടന്നത്. രാവിലെ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ വോട്ട് യുഡിഎഫിനായിരുന്നു. എന്നാൽ എസ്ഡിപിഐ പിന്തുണ യു.ഡി.എഫ് തള്ളുകയും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫിലെ ശ്രീദേവി രാജിവയ്ക്കുകയും ചെയ്തിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് രാജിവെച്ചത്. എസ്ഡിപിഐയുടെ മൂന്ന് വോട്ടുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. വർഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്ന നിലപാടെടുത്തായിരുന്നു രാജി.
ആദ്യം നൽകിയ പിന്തുണ യുഡിഎഫ് തള്ളിയതിന് പിന്നാലെയാണ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നില്ല എന്ന തീരുമാനം എസ്ഡിപിഐ എടുത്തത്.വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് അറിയിച്ചിരുന്നു.
advertisement
പഞ്ചായത്തിൽ സുസ്ഥിരമായ ഒരു ഭരണ സംവിധാനം ഉറപ്പുവരുത്താനും ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റി നിർത്തുക എന്ന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചുമാണ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ തീരുമാനിച്ചതെന്നും. എന്നാൽ രാജി തീരുമാനത്തിലൂടെ ജനങ്ങളോടുള്ള ബാധ്യത നിറവേറ്റുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടിരിക്കുകയാണെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിയോട് എസ്ഡിപിഐ പ്രതികരിച്ചത്.
