എൽഡിഎഫിന്റെ ഏക തുറുപ്പ് ചീട്ട് കേന്ദ്ര അവഗണനയാണ്. അതിന് വളം വെച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളത്. വി ഡി സതീശന്റെ തലയിൽ കളിമണ്ണാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും തിരിച്ചുവരാൻ പിണറായി വിജയനുള്ള കച്ചിതുരുമ്പാണ് കേന്ദ്ര അവഗണനയെന്ന വാദം.
ബിഹാറിലെ കോൺഗ്രസ് നേതാക്കൻമാർക്കുള്ള വിവേചനബുദ്ധി കേരളത്തിലെ യുഡിഎഫ് നേതാക്കൾക്കില്ലാതായി പോയി. കോഴിക്കോട് റെയിൽവെ സ്റ്റേഷൻ വികസനത്തിന്റെ പേരിൽ എം കെ രാഘവനൊക്കെ വെക്കുന്ന ഫ്ലക്സ് ബോർഡുകൾ മോദി ബജറ്റിൽ അനുവദിച്ച തുകയാണ്. പ്രളയ ദുരിതത്തിന് കേരളത്തിന് അനുവദിച്ച തുക ഇതുവരെ സർക്കാർ ചെലവഴിച്ചിട്ടില്ല. ഇത് പ്രതിപക്ഷ നേതാവിന് അറിയുമോ? കേരളം എവിടെയാണ് അവഗണിക്കപ്പെട്ടതെന്ന തുറന്ന സംവാദത്തിന് യുഡിഎഫ്-എൽഡിഎഫ് നേതാക്കൾ തയ്യാറുണ്ടോ? യുഡിഎഫ് സ്വയംകുഴി തോണ്ടുകയാണ്. ഭരണപക്ഷത്തിന്റെ ബി ടീമാണ് പ്രതിപക്ഷം. അവഗണനയുണ്ടെങ്കിൽ ബജറ്റ് ചർച്ചയിൽ കേരളത്തിലെ എംപിമാർ ചൂണ്ടിക്കാണിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
advertisement
ഈ വർഷം ഏറ്റവും കൂടുതൽ തുകയാണ് സംസ്ഥാനത്തിന് കേന്ദ്രം നീക്കിവെച്ചത്. നികുതിയിനത്തിൽ മാത്രം 3000ത്തിലധികം കോടി രൂപയാണ് കേരളത്തിന് അധികം അനുവദിച്ചത്. 300 കോടി മുതൽ 400 കോടി വരെയാണ് യുപിഎയുടെ കാലത്ത് കേരളത്തിന് റെയിൽവെക്ക് ലഭിച്ചിരുന്നത്. ഇത്തവണ 3011 കോടി രൂപയാണ് കേരളത്തിന് റെയിൽവെ വികസനത്തിന് കിട്ടിയത്. കേരളത്തിലെ കേന്ദ്രസ്ഥാപനങ്ങൾക്കു കിട്ടിയ വിഹിതം ചരിത്രത്തിലെ ഏറ്റവും കൂടുതലാണ്. റബർ ബോർഡ്, സ്പൈസസ് ബോർഡ്, നാളികേര വികസന ബോർഡ്, കൊച്ചിൻ ഷിപ്പ് യാർഡ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾക്കൊക്കെ അധികതുക കേന്ദ്രം അനുവദിച്ചു. എന്നിട്ടും കേന്ദ്രത്തിനെതിരെ ബാലിശമായ ആരോപണമാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തിന്റെ പേര് പറഞ്ഞില്ലെന്നാണ് വിമർശനം. സംസ്ഥാന ബജറ്റിൽ 14 ജില്ലകളുടേയും പേരു പറയാറുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
ബിജെപി കേരളത്തിന് വട്ടപൂജ്യമാണ് നൽകിയതെന്ന കെ മുരളീധരന്റെ ആരോപണത്തിനും സുരേന്ദ്രൻ മറുപടി നൽകി. അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണ്. ഇനി ബിജെപിയിൽ ചേരാതെ കെ മുരളീധരൻ നിയമസഭയിൽ കയറില്ല. മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കിയത് ഭരണഘടനാ ലംഘനമാണ്. ഇതാണ് താൻ നേരത്തെ ചൂണ്ടിക്കാണിച്ചത്. ഇത് ഇപ്പോൾ കേന്ദ്രം പറഞ്ഞിരിക്കുകയാണ്. ഐഎസുകാർ ചട്ടങ്ങൾ പാലിക്കണം. എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് കൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
