പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന യോഗത്തിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ചടങ്ങ് നടന്നത്.
ചടങ്ങിൽ ആളുകൾ പങ്കെടുക്കാതിരിക്കാൻ ചിലർ ശ്രമിച്ചെന്നും ചടങ്ങ് മാറ്റിവച്ചെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും വി.കുഞ്ഞിക്കൃഷ്ണൻ ചടങ്ങിൽ ആരോപിച്ചു.
''എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. സദസിന് മുന്നില്‍ പറയാന്‍ പറ്റാത്ത അശ്ലീല സന്ദേശങ്ങള്‍ തുടര്‍ച്ചയായി വാട്‌സ്ആപ്പിലൂടെ വന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന കാര്യങ്ങളിലേക്ക് കടക്കുകയാണെന്നും ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ പുതിയ കാലത്തും നടപ്പാക്കാനുള്ള ശ്രമമാണ് '', കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
advertisement
വിഎസ് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് കുഞ്ഞികൃഷ്ണനും പറയുന്നതെന്ന് ജോസഫ് സി മാത്യു പ്രകാശനത്തിനു ശേഷം പ്രസംഗത്തില്‍ പറഞ്ഞു. സത്യത്തിനൊപ്പം നില്‍ക്കുന്നതിന്റെ പേരിലാണ് വിഎസ് പോളിറ്റ് ബ്യൂറോയ്ക്ക് പുറത്തായത്. എന്നാണ് കമ്മ്യൂണിസവും സത്യവും രണ്ടായതെന്ന് ജോസഫ് സി മാത്യു ചോദിച്ചു. പാര്‍ട്ടി തള്ളിപ്പറഞ്ഞ കൊലയാളികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത എങ്ങനെയാണു പാര്‍ട്ടിക്ക് വരുന്നതെന്നും ചോദിച്ചു.
പയ്യന്നൂരില്‍ വികസന മുന്നേറ്റ ജാഥയുടെ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കവെ കുഞ്ഞികൃഷ്ണന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങിയതിനുശേഷം കണക്കുകള്‍ വിശദീകരിക്കാനാണ് സിപിഎം തീരുമാനം. ഈ കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കണക്ക് മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ കുഞ്ഞികൃഷ്ണനെതിരെ അതിശക്തമായ എതിര്‍പ്പാണ് സിപിഎം സൈബര്‍ പോരാളികള്‍ പ്രകടിപ്പിക്കുന്നത്. ജാഗ്രത പയ്യന്നൂരാണ് പുസ്തക പ്രകാശന ചടങ്ങ് നടത്തിയത് 100 പേജുള്ള പുസ്തകം കുഞ്ഞികൃഷ്ണന്‍ തന്നെയാണ് അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. അതില്‍ ഏരിയാ കമ്മിറ്റിയെന്ന അധ്യായത്തിലാണ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളത്.
