വിൽപത്രത്തിന്റെ ഉള്ളടക്കം അറിയില്ലായിരുന്നെന്ന് സാക്ഷി അനിൽകുമാർ ന്യൂസ് 18നോട് വ്യക്തമാക്കി. രവീന്ദ്രൻനായരുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ഒപ്പിട്ടത്. ഇത്രയും പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നു എന്നും അനിൽകുമാർ പറഞ്ഞു.
കരമനയിലെ ദുരൂഹ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും അന്വേഷണം പൊലീസ് ഊർജിതമാക്കി. മുൻ കാര്യസ്ഥനായ സഹദേവൻ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി മൊഴിയെടുത്തു. മരണങ്ങളിൽ ദുരൂഹതയില്ലെന്ന് സഹദേവനും ജോലിക്കാരി ലീലയും പൊലീസിന് മൊഴി നൽകി. കേസ് ഉടൻ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്.
2018 സെപ്റ്റംബർ അഞ്ചിന് ജില്ലാ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ തന്നെ മരണങ്ങളിലും സ്വത്ത് തട്ടിപ്പിലും ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൂടത്തായി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധുവായ പ്രസന്നകുമാരിയമ്മ പരാതി നൽകിയതോടെയാണ് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ന്യൂസ് 18 വാർത്ത പുറത്തുവിട്ടതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
advertisement
ജയമാധവന്റെ പേരിൽ തയ്യാറാക്കിയ വിൽപത്രം വ്യാജമാണെന്ന ക്രൈംബ്രാഞ്ച് അന്വേഷണം ശരി വയ്ക്കുന്നതാണ് ജോലിക്കാരി ലീലയുടെ മൊഴിയും. തനിക്ക് എഴുത്തും വായനയും അറിയില്ല. വിൽപത്രം തയ്യാറാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് 23.5 ലക്ഷം രൂപ ജയമാധവന്റെ സാന്നിധ്യത്തിൽ രവീന്ദ്രൻ നായർ നൽകിയെന്നും ലീല വ്യക്തമാക്കി.
ജില്ലാ ക്രൈംബ്രാഞ്ച് ഡി സി പി മുഹമ്മദ് ആരിഫാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഉടൻ ക്രൈംബ്രാഞ്ചിന് നൽകിയേക്കും.
