സംസ്ഥാനത്തെ ഒരു ഉന്നത നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നു സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും കസ്റ്റംസിനു മൊഴി നൽകിയിരുന്നു. ഈ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ദുബായിലുള്ള രണ്ട് മലയാളികൾക്ക് കൂടി കേസിൽ പങ്കുണ്ടെന്നു വ്യക്തമായി. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ വഴി ദുബായിലെത്തിച്ച ഡോളർ ഏറ്റുവാങ്ങിയത് ഇവരാണെന്ന് ഏജൻസികളുടെ കണ്ടെത്തൽ.
advertisement
ഷാർജയിലും ദുബായിലും ഉന്നത നേതാവിനു വേണ്ടി നിക്ഷേപം നടത്താനുള്ള ഇടനിലക്കാരായി പ്രവർത്തിച്ചതും ഈ മലയാളികളാണ്. ഇവർക്ക് ബെംഗളൂരുവിലെ വിദ്യാഭ്യാസ സംരംഭങ്ങളിലും പങ്കാളിത്തമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ദുബായിലുളള ഇരുവരോടും ചോദ്യംചെയ്യലിനു കേരളത്തിലെത്താൻ വിദേശകാര്യ വകുപ്പ് വഴി ആവശ്യപ്പെടും. ഇവരുടെ പങ്കിനെപ്പറ്റി കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ പാസ്പോർട്ട് റദ്ദാക്കി നാട്ടിലെത്തിക്കുന്നതിനെ കുറിച്ചും അന്വേഷണ ഏജൻസികൾ ആലോചിക്കുന്നതായാണ് വിവരം.
Also Read 'ബാഗിൽ പണം കൈമാറിയത് ഔദ്യോഗിക വസതിയിൽ വച്ച്'; ഉന്നത നേതാവിനെതിരെ സ്വപ്നയുടെയും സരിത്തിന്റെയും മൊഴി
ലൈഫ് മിഷനിലെ കമ്മിഷൻ തുക മാത്രമല്ല ഡോളറാക്കി കടത്തിയതെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റിവേഴ്സ് ഹവാല ഇടപാടിലൂടെ പ്രമുഖരുടെ പണം ഡോളറാക്കി ദുബായിലെത്തിച്ചെന്ന് കണ്ടെത്തിയിരുന്നു.