ഈ വർഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കാൻ ഇന്നലെ സെക്രട്ടേറിയറ്റ് ഗാർഡനിൽ എത്തിയപ്പോഴാണ് ആദ്യമായി നട്ട തെങ്ങ് കാണാൻ മുഖ്യമന്ത്രി എത്തിയത്. 2016 സെപ്റ്റംബർ എട്ടിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും തൈ നട്ടത്.
ഇതിനു പുറമേ, കഴിഞ്ഞ അഞ്ചുവർഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടേറിയറ്റ് ഗാർഡനിൽ തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷത്തൈകളും മുഖ്യമന്ത്രി നട്ടിരുന്നു.
advertisement
കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ട് മുഖ്യമന്ത്രി നിർവഹിച്ചു. 70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള വലിയൊരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി.
50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണം സീസൺ മുന്നിൽകണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി.
You may also like:ഇന്നും നാളെയും വെറുതേ പുറത്തിറങ്ങിയാൽ പിടിച്ച് അകത്തിടും; ഇളവ് അവശ്യ സേവനങ്ങൾക്ക് മാത്രം
പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർഥികൾക്കും, വനിത ഗ്രൂപ്പുകൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖേന സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂൺ പകുതിയോടെ ലഭ്യമാക്കും.
കഴിഞ്ഞ അഞ്ച് വർഷവും വളരെ ജനകീയമായി നടപ്പാക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്. കഴിഞ്ഞ ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കാനായി. ഇത് വർധിപ്പിച്ച് എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുക എന്നതാണ് ലക്ഷ്യം.