കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന 84 എംഎൽഎമാര്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ അവലോകനം ചെയ്താണ് കേരള ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ധർമ്മടം മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പിനെ നേരിടുന്ന പിണറായി വിജയൻ, മുഖ്യമന്ത്രി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ശമ്പളവും അലവന്‍സുകളുമാണ് വരുമാന മാർഗമായി കാണിച്ചിരിക്കുന്നത്. പെൻഷനാണ് ഭാര്യയുടെ വരുമാന ഉറവിടമായി രേഖപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന്റെ ആസ്തി, 2016 ലെ 1.07 കോടിയിൽ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 1.18 കോടി രൂപയായി ആണ് ഉയർന്നിരിക്കുന്നത്.
advertisement
Also Read-'ന്യായ് എന്ന അന്യായം'; കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പിറവം നിയോജകമണ്ഡലത്തിൽ നിന്നുള്ള കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാനാർഥി അനൂപ് ജേക്കബിന്റെ ആസ്തി 2016 ലെ 9.75 കോടിയിൽ നിന്ന് 2021 ൽ 18.72 കോടി രൂപയായി ഉയർന്നിട്ടുണ്ട്. താനൂർ നിയോജക മണ്ഡലത്തിലെ നാഷണൽ സെക്യുലർ കോൺഫറൻസ് സ്ഥാനാർഥി വി.അബ്ദുറഹ്മാന്‍റെ ആസ്തിയിൽ 7.07 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2016 ൽ അദ്ദേഹത്തിന്‍റെ ആസ്തി 10.10 കോടി ആയിരുന്നു. 2021 ൽ അത് 17.17 കോടി ആയി ഉയർന്നിട്ടുണ്ട്.
2016 ൽ സ്വതന്ത്രർ ഉൾപ്പെടെ വിവിധ പാർട്ടികൾ രംഗത്തിറക്കിയ 84 എംഎൽഎമാരുടെ ശരാശരി ആസ്തി 2.18 കോടി രൂപയായിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം 2021 ൽ ഇവര്‍ വീണ്ടും മത്സര രംഗത്തിറങ്ങുമ്പോൾ ഈ 84 എംഎൽഎമാരുടെ ശരാശരി ആസ്തി 3.33 കോടി രൂപയാണ്. 2016- 2021 കാലയളവിൽ ശരാശരി 1.14 കോടി രൂപയുടെ ആസ്തി വർധനവുണ്ടായിട്ടുണ്ട്'. റിപ്പോർട്ടിൽ പറയുന്നു.
