ഏതെങ്കിലും ഏജൻസിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നതെന്ന മുഖവുരയോടെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. അന്വേഷണം പുരോഗമിക്കുമ്പോൾ എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയമാണ് സംസ്ഥാന സർക്കാരിനെ നയിക്കുന്നതെന്ന് വ്യാപകമായി പ്രചരണം അഴിച്ചുവിടുന്ന വിധത്തിലായി. അന്വേഷണം ഒരു ഏജൻസി സ്വകാര്യമായി നടത്തേണ്ട കാര്യമാണ് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ തലത്തിലേക്കാണ് നീങ്ങുന്നത്.
ഏജൻസിക്ക് പുറത്തുളള ആളുകൾ അടുത്ത ഘട്ടത്തിൽ, അടുത്ത നിമിഷം, അടുത്ത ദിവസം എന്താണ് ചെയ്യാൻ പോകുന്നത്, എങ്ങനെയാണ് ഏജൻസി പോകുന്നത് എന്നത് സംബന്ധിച്ച മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവർ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജൻസികൾ അടുത്ത ദിവസം നീങ്ങുന്നു. മൊഴികളിലേയും മറ്റും ഭാഗങ്ങൾ ഓരോരുത്തരുടെ താല്പര്യങ്ങൾക്കനുസരിച്ച് സെലക്ടീവായി ചോർന്ന് മാധ്യമങ്ങളിൽ വരുന്ന അവസ്ഥയുണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
advertisement
Also Read ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി; 10 തവണ ഛർദിച്ചു; കസ്റ്റഡി കാലാവധി നീട്ടി
അന്വേഷണങ്ങള്‍ സത്യാവസ്ഥ കണ്ടെത്തുന്നതിന് വേണ്ടിയുളള തെളിവ് ശേഖരണ പ്രക്രിയയാണ്. അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലാവരുത്. അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കും. പ്രൊഫഷണല്‍ അന്വേഷണം തുറന്ന മനസ്സോടെയുളള ഒന്നായിരിക്കണം. ഇന്നയാളെയോ ഒരു പ്രത്യേക വിഭാഗത്തേയോ പ്രതിസ്ഥാനത്ത് നിര്‍ത്തണം എന്ന ഉദ്ദേശ്യത്തോടുകൂടി ഒരു പ്രക്രിയ നടന്നാല്‍ അതിനെ അന്വേഷണമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും അത് ദുരുപദിഷ്ടമായ ലക്ഷ്യങ്ങളോടെയുളള മറ്റെന്തോ ആയി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അതിന്റെ പേരില്‍ ലൈഫ് മിഷന്‍, ഇലക്ട്രിക് വെഹിക്കിള്‍ നയം എന്നിവയെല്ലാം ചുറ്റിപറ്റി ധാരാളം ആരോപണ ശരങ്ങള്‍ പൊതുമണ്ഡലത്തില്‍ എയ്തുവിടപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ്, റെഡ്ക്രസന്റ് സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ്, സി.ബി.ഐ. മറ്റുചില വിഷയങ്ങളില്‍ എന്‍.ഐ.എ. എന്നിവയെല്ലാം സംസ്ഥാനത്ത് അന്വേഷണം നടത്തിവരികയാണ്. തെളിവുശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടതായി വരാം. ഏതെങ്കിലും രേഖകള്‍ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ഇതിന് ഓരോ ഏജന്‍സികള്‍ക്കും പരിധികളുണ്ട്. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ ശരിയായ ദിശയിലുളളതാണോ എന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച ഭരണത്തിനുളള അംഗീകാരം തുടര്‍ച്ചയായി കിട്ടുന്നു അതിന് കാരണം ഉദ്യോഗസ്ഥരാണ്. അവരെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത തരത്തില്‍, അവരെ ഭയാശങ്കരാക്കുന്ന തരത്തില്‍ ചില അന്വേഷണ ഏജന്‍സികള്‍ പെരുമാറിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കണമെന്നില്ല. ചിലര്‍ ചില അജണ്ടകള്‍ നടപ്പിലാക്കാന്‍ നോക്കുന്നു. ചില അന്വേഷണ ഏജന്‍സികളിലെ ചില ഉദ്യോഗസ്ഥര്‍ അതിനാണ് ശ്രമിക്കുന്നത്. അവര്‍ അവരുടെ അധികാരപരിധി വിടുകയാണ്. അതല്ലാതെ അവര്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് എപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും പിന്തുണയും ഉണ്ടാകും. പരിധിവിട്ടാല്‍ എല്ലാം സഹിക്കാനാണ് ഒരു സര്‍ക്കാര്‍ ഇവിടെ നില്‍ക്കുന്നതെന്ന ധാരണ വേണ്ട.
സംസ്ഥാന സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഭരണഘടനയെ അനുസരിക്കണം. സര്‍ക്കാര്‍ നടത്തുന്ന പദ്ധതികളില്‍ ഇടപെടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല. അത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുളള കൈകടത്തലാണ്. ആ പദ്ധതിയെ തകര്‍ക്കാനുളള നീക്കമാണ്. അത് ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ് അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യവാചകം ചൊല്ലി ഒരാള്‍ നല്‍കുന്ന മൊഴി എങ്ങനെയാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മാധ്യമങ്ങളില്‍ ചില അജണ്ട അനുസരിച്ച് ചില പേരുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് പരിശോധിക്കണം. ഇത്തരത്തില്‍ അന്വേഷണം നടക്കുന്ന ഏജന്‍സികള്‍ക്ക് ജനങ്ങള്‍ക്ക് വിശ്വാസമാണോ ഉണ്ടാകുക എന്ന് പരിശോധിക്കണം. തിരക്കഥകള്‍ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്ന എന്ന തോന്നല്‍ ഉണ്ടാക്കുന്ന ജനാധിപത്യത്തിന് തന്നെ തകര്‍ക്കുന്ന രീതിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്തത് ഇത്തരം ഒരു അന്വേഷണത്തിനല്ല. ഇത് ഭരണഘടനയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. അന്വേഷണ പരിധി ലംഘിക്കുന്നത് ജനധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.