സർക്കാരിന്‍റെ ജനകീയതയെ തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിൽ ആവേശപൂർവമാണ് ജനസഞ്ചയം എത്തുന്നത്. ഇത് വരും നാളുകളിൽ കേരളം എങ്ങനെ പ്രതികരിക്കും എന്നതിന്റെ സൂചനയാണ്. സർക്കാരിനൊപ്പം ഞങ്ങളുണ്ടാകുമെന്ന ജനങ്ങളുടെ പ്രഖ്യാപനമാണിതെന്നും മുഖ്യമന്ത്രി. അതിനിടെ മുസ്ലീം ലീഗ് നേതാവ് എൻ.എ അബൂബക്കർ നവകേരള സദസിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
യാഥാർത്ഥ്യങ്ങൾ മറച്ചുവക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അത് ജനങ്ങളെ അറിയിക്കാനാണ് ഈ പരിപാടി. നവകേരള സദസിൽ ഇന്നലെ 1908 പരാതികൾ ലഭിച്ചു. ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. പരാതി സ്വീകരിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉദ്ഘാടന സദസ്സിൽ സ്ത്രീകളുടെ അതിവിപുല സാന്നിധ്യം സ്ത്രീ സംരക്ഷണത്തിൽ സർക്കാരിൻറെ നടപടികൾക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
ആലുവയിലെ കുട്ടിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഒരു ദാക്ഷണ്യവും ഇല്ലാതെ നടപടി ഉണ്ടാകും. മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശക്തമായ താക്കീതാണ് കോടതിവിധി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
മറ്റു തടസ്സങ്ങൾ ഇല്ലെങ്കിൽ 2025ൽ ദേശീയപാത 66 പൂർത്തിയാക്കും. വ്യാജ പ്രതികരണങ്ങളെ ന്യായീകരിക്കാൻ ഇന്നും ശ്രമം ഉണ്ടായി. ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് കൂടി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Also Read- നവകേരള ബസ്; കൊലക്കേസ് പ്രതിയല്ല പാവമെന്ന് മന്ത്രി ആന്‍റണി രാജു
നവകേരള സദസിൽ മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇത് ഇങ്ങനെ ശക്തിപ്പെട്ടുകൊണ്ടിരിക്കും. എംഎൽഎമാർ വലിയ മാനസിക സംഘർഷത്തിലാണ്. തങ്ങളുടെ
മണ്ഡലത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്തത് മാനസിക സംഘർഷം ഉണ്ടാകും. ഇനിയെങ്കിലും തെറ്റ് തിരുത്തണം. ജനങ്ങൾ പോസിറ്റീവായാണ് കാര്യങ്ങൾ കാണുന്നത് ഇത് നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. നിങ്ങൾ ലീഗിന് പിന്നാലെ കൂടണ്ട. കേരള ബാങ്ക് വിഷയത്തിൽ ആശ്ചര്യകരമായ കാര്യമില്ല. ലീഗ് എംഎൽഎയുടെ കുടുംബാംഗങ്ങൾ തന്നെ നിങ്ങൾ എന്തുകൊണ്ട് പോകുന്നില്ല എന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടാവും. കോൺഗ്രസിന്റെ കേരളത്തിലെ നേതൃത്വം ആണ് അവധാനതയില്ലാത്ത തീരുമാനമെടുത്തത്. അതുകൊണ്ടാണ് അവരുടെ എംഎൽഎമാരും യുഡിഎഫ് എംഎൽഎമാർക്കും പങ്കെടുക്കാൻ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഇതിനുമുമ്പും നടന്നിട്ടുണ്ടോയെന്നും ഇത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നും പരിശോധിക്കും. ജനാധിപത്യം ഇല്ലാത്ത ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. നോമിനേറ്റഡ് സമിതികളാണ് ആ പാർട്ടിയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.