അതേസമയം മന്ത്രി വി എന്‍ വാസവനും അദാനി പോർട്സ് ആൻഡ‍് ഇക്കണോമിക് സോൺ സിഇഒ കരണ്‍ അദാനിയും എ വിന്‍സെന്റ് എംഎൽഎയും പ്രസംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചു. വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടാന്‍ കഴിഞ്ഞത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടമാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.
കരൺ അദാനി പറഞ്ഞത്
വിഴിഞ്ഞം തുറമുഖത്തിന്റെ വേണ്ടി പ്രയത്നിച്ച യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കൾക്ക് നന്ദി പറഞ്ഞ് കരൺ അദാനി. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവനന്തപുരം എം പി ശശി തരൂർ എന്നിവർക്ക് കരൺ അദാനി നന്ദി പറഞ്ഞു.
advertisement
തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നന്ദി പറയുകയാണെന്ന് പറഞ്ഞ കരൺ അദാനി, പദ്ധതി യാഥാർഥ്യമാക്കാൻ ഒപ്പം നിന്ന പിണറായി വിജയനും സർബാനന്ദ സോനോവാളിനും നന്ദിയറിയിച്ചു.
അദാനി ഗ്രൂപ്പ് വാക്കുപാലിച്ചു. രാഷ്ട്രീയ ഭിന്നതകൾ മറന്ന് തുറമുഖത്തിനായി ഒന്നിച്ച എല്ലാവർക്കും നന്ദി. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.
എം വിൻസന്റ് പറഞ്ഞത്
വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് കോവളം എംഎല്‍എ എ വിന്‍സെന്റ്. 'വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാനായി ഇതിന് മുമ്പുള്ള ഓരോ സര്‍ക്കാരുകളും ആത്മാര്‍ഥമായി പരിശ്രമിച്ചു. ഇതിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അതിന്റെ പേരില്‍ ഒരുപാട് പഴികള്‍ അദ്ദേഹം കേട്ടു. ജുഡീഷ്യല്‍ അന്വേഷണവും വിജിലന്‍സ് അന്വേഷണവും ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ അദ്ദേഹം നേരിട്ടു. ജീവിച്ചിരുന്നെങ്കില്‍ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുക അദ്ദേഹമായിരുന്നു.' -എ വിന്‍സെന്റ് പറഞ്ഞു.
ഇന്നത്തെ വേദിയില്‍ പ്രതിപക്ഷനേതാവ് കൂടി ഉണ്ടായിരുന്നെങ്കില്‍ ചടങ്ങ് കൂടുതല്‍ മനോഹരമാകുമായിരുന്നുവെന്നും വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ മുന്നോട്ടുപോകണമെന്നും വിന്‍സെന്റ് പറഞ്ഞു. തുറമുഖവുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളില്‍ 50 ശതമാനം പ്രദേശവാസികള്‍ക്ക് നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ 100 ശതമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.