മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് ശശി തരൂർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയത്. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് വളർച്ചക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമെന്ന് ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്‍റെ അഭിപ്രായ പ്രകടനം.
ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവെക്കാൻ നേതാക്കൾ തയാറാകണം. യുവാക്കളുടെ തൊഴിലവസരങ്ങളാണ് പ്രധാനം. കേരളത്തിന്‍റെ വികസനം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചത് ആസ്വദിച്ചു. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും ശശി തരൂർ എം പി പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പൊതുവേദിയിൽ ശശി തരൂർ എം പി പ്രശംസിച്ചത്. ഇത് കോൺഗ്രസ് നേതാക്കൾക്കിടയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ശശി തരൂരിനെ വിമർശിച്ച് പരസ്യമായിത്തന്നെ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് തരൂർ മുഖ്യമന്ത്രിയെ വീണ്ടും പ്രശംസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.
ഇതിനിടെ. ശശി തരൂരിനെ കോൺഗ്രസുകാർ മാതൃകയാക്കണമെന്ന് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു. ശശി തരൂരിന്റെ നിലപാട് ആശാവഹവും സ്വാഗതാർഹവുമാണെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ-
കേരള വികസനത്തിൽ സങ്കുചിത രാഷ്ട്രീയം കലർത്തിയാൽ അത് സംസ്ഥാനത്തിൻറെ ഭാവിയെ തന്നെ അവതാളത്തിലാക്കും. രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളം ഒന്നടങ്കം നിലകൊള്ളുമ്പോഴാണ് നമുക്ക് പുരോഗതി ഉണ്ടാകുക. ദേശീയപാത വികസനവും ദ്രവീകൃത പ്രകൃതി വാതക പൈപ്പ് ലൈനും ഇടമൺ ഊർജ്ജ പാതയുമൊക്കെ നമ്മൾ വൈകിപ്പിച്ചു. വൈകിയാണെങ്കിലും ഇന്നതൊക്കെ യാഥാർഥ്യമാകുന്നു. സമരങ്ങളുടെ പെരുംകോട്ട കെട്ടിയവരെയൊക്കെ ജനങ്ങൾ തള്ളി.
നമുക്ക് രാഷ്ട്രീയത്തിന് മേൽ തർക്കിക്കാം കലഹിക്കാം. എന്നാൽ അത് കേരള വികസനത്തെ അട്ടിമറിച്ചുകൊണ്ട് ആകരുത്. മുതിർന്ന പാർലമെന്റേറിയനും കോൺഗ്രസ് നേതാവുമായ ശശി തരൂർ കൈക്കൊണ്ടിരിക്കുന്ന നിലപാട് ആശാവഹവും സ്വാഗതാർഹവുമാണ്. കോൺഗ്രസിന് അദ്ദേഹത്തെ മാതൃകയാക്കാവുന്നതാണ്.
Also Read- Christmas Vacation | വിദ്യാര്‍ത്ഥികള്‍ക്കിനി ക്രിസ്മസ് കാലം; അവധി പ്രഖ്യാപിച്ചു
