ഇൻകോയ്സ് (The Indian National Center for Ocean Information Services) വിലയിരുത്തലിനുസരിച്ച്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തീരമേഖലകളിലാണ് കൂടുതൽ കണ്ടെയ്നറുകൾ ഒഴുകിയെത്താനുള്ള സാധ്യത. അടുത്ത 96 മണിക്കൂറിനകം കണ്ടെയ്നറുകൾ ഈ ഭാഗത്തേക്കെത്താൻ സാധ്യതയുണ്ട്.
ഏകദേശം 600 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ, ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 ഞായറാഴ്ച പൂർണമായും മുങ്ങി. 26 ഡിഗ്രി ചെരിഞ്ഞ കപ്പൽ വെള്ളം കയറി ഞായറാഴ്ച രാവിലെ 7.50ന് മുഴുവനായും മുങ്ങി.
advertisement
കപ്പൽ മുങ്ങിയത് ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയായാണ്. കാൽസ്യം കാർബൈഡ് അടങ്ങിയ 25 കണ്ടെയ്നറുകൾ, ഇന്ധനചോർച്ച എന്നിവ കടലിനും തീരത്തിനും ഭീഷണിയുണ്ടാക്കുന്നു.
24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തി. ക്യാപ്റ്റനും 2 എഞ്ചിനീയർമാരും മറ്റുകപ്പലുകളുടെ സഹായത്തോടെ ഒഴിവാക്കി. ജോർജിയൻ സ്വദേശിയായ എഞ്ചിനീയറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയും സാങ്കേതിക തകരാറുകളും കപ്പൽ മുങ്ങാൻ കാരണമാകാമെന്ന് ജീവനക്കാർ സൂചിപ്പിച്ചു.
കപ്പലിൽ 623 കണ്ടെയ്നറുകൾ, 84.44 മെട്രിക് ടൺ ഡീസൽ, 367.1 മെട്രിക് ടൺ ഫർണസ് ഓയിൽ എന്നിവയുണ്ടായിരുന്നു. കപ്പലിൽ ഹെവി ഫ്യുവൽ ഓയൽ (HFO) ആണ് ഇന്ധനമായി ഉപയോഗിച്ചതെങ്കിൽ, മറ്റ് ഇന്ധനങ്ങളാൽ ഉണ്ടാകുന്നതിന്റെ പലമടങ്ങ് നാശം ഉണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.
കടലിൽ 3.7 കിലോമീറ്റർ (2 നോട്ടിക്കൽ മൈൽ) വീതിയിലും അത്രതന്നെ നീളത്തിലുമുള്ള പ്രദേശത്ത് എണ്ണപ്പാടകൾ വ്യാപിച്ചു. ഇൻഫ്രാറെഡ് ക്യാമറകളുടെ സഹായത്തോടെ എണ്ണപ്പാടുകൾ നീക്കാനുള്ള ഊർജിത ശ്രമം തുടരുന്നു. കാൽസ്യം കാർബൈഡ് ജലവുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്നു തീ പിടിക്കുന്ന അസറ്റലിൻ വാതകം സൃഷ്ടിക്കുമെന്നതിനാൽ ആരും കണ്ടെയ്നറുകൾക്ക് സമീപം പോവുകയോ ഒഴുകി നടക്കുന്ന വസ്തുക്കൾ തൊടുകയോ ചെയ്യരുതെന്നാണ് നിർദേശം.
20 നോട്ടിക്കൽ മൈൽ (37 കിലോമീറ്റർ) പരിധിയിൽ മീൻപിടിത്തം വിലക്കിയിട്ടുണ്ട്. തീരത്ത് അപൂർവ വസ്തുക്കൾ കണ്ടാൽ തൊടരുതെന്നും നിർദേശമുണ്ട്. കസ്റ്റംസ് മറൈൻ പ്രിവന്റീവ് യൂണിറ്റുകൾ കേരള തീരത്ത് നിരീക്ഷണം നടത്തുന്നു. ഫോൺ: 0484-2666422.