അടുത്ത സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീനിജിനെ ഒഴിവാക്കണമെന്നാണ് ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. സ്‌കൂള്‍ ഗ്രൗണ്ട് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് വിവാദമായിരുന്നു. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ച് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്ന കൊച്ചിയിലെ സ്‌കൂളിലെ ഗേറ്റ് പൂട്ടി കുട്ടികളെ ബുദ്ധിമുട്ടിച്ചത് പി വി ശ്രീനിജിനെതിരെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. സെലക്ഷനെത്തിയ നൂറിലധികം കുട്ടികളാണ് ഗേറ്റിന് പുറത്ത് കാത്തുനിന്നത്. പ്രതിഷേധത്തെ തുടർന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറക്കുകയായിരുന്നു. അന്ന് ഗേറ്റ് അടച്ചത് താനല്ലെന്ന് ശ്രീനിജൻ പിന്നീട് വിശദീകരിച്ചിരുന്നു.
advertisement
മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍പ്പെട്ട് പെട്രോളിയം മേഖലയിൽ പ്രവർത്തിക്കുന്ന സിഐടിയു നേതാവ് പി കെ അനില്‍കുമാറിന്റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അനിൽകുമാറിന് സി ഐ ടി യു ഭാരവാഹിത്വമാണ് ഉള്ളത്. അതിനാൽ സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കാൻ സി ഐ ടി യുവിന് പാർട്ടി ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകും.
ലളിത ജീവിതം നയിക്കണമെന്ന സിപിഎം നിബന്ധന സി ഐ ടി യു നേതാക്കൾക്കും ബാധകമാണെന്ന് നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. ആഡംബര വാഹനം വാങ്ങിയതും അതിനെ ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാകമ്മിറ്റി വിലയിരുത്തി. പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് അനിൽകുമാർ.
നേരത്തെ ടോയോട്ട ഫോർച്യൂണർ, ഇന്നോവ തുടങ്ങിയ വാഹനങ്ങൾ അനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അടുത്തിടെ ഭാര്യയുടെ പേരിൽ വാങ്ങിയ 52 ലക്ഷം രൂപ വിലമതിക്കുന്ന മിനി കൂപ്പർ കാറാണ് അനിൽകുമാറിനെ വീണ്ടും വിവാദത്തിാക്കിയത്. വാഹനം സ്വന്തമാക്കിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു.
അതിനിടെ സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനനെ പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തു നിന്നു നീക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അനിൽ കുമാറുമായി ബന്ധപ്പെട്ടുള്ള മിനി കൂപ്പർ വിവാദത്തിന് പിന്നാലെയാണ് സി എൻ മോഹനനെതിരെയും നടപടി. ജില്ലാ സെക്രട്ടറി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഭാരവാഹിയാകേണ്ടെന്നാണ് ഇതേക്കുറിച്ച് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സംഘടനപരമായ വീഴ്ച പറ്റിയെന്ന് സിപിഎം ജില്ലാ നേതൃയോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ ഘടകം ശരിവച്ചു. തൃക്കാക്കരയിൽ ദുഷ്പ്രവണതകൾ കണ്ടു. മേലിൽ ദുഷ്പ്രവണതകൾ ഉണ്ടാകരുതെന്ന് ജില്ലാ നേതൃത്തോട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ജില്ലയിൽ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് നേതൃത്വം. തൃക്കാക്കര തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും നടപടിയെടുക്കേണ്ടെന്ന് യോഗത്തിൽ തീരുമാനമായി.