ഇവിടെ വെച്ച് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിനെയും ആദരിച്ചിരുന്നു. കോവിഡ് നിയന്ത്രണമുള്ളതിനാൽ പള്ളിക്കുള്ളിലായിരുന്നു ചടങ്ങ്. മറുപടിക്ക് ആൾത്താരയിലെ മൈക്കാണ് ഉപയോഗിച്ചത്. സർക്കിൾ ഇൻസ്പെക്ടർ ക്രിസ്തീയ ഗാനം ആലപിച്ചു. മുഹമ്മദ് ഷാഹിമാകട്ടെ ഖുറാൻ വചനങ്ങൾ ആൾത്താരയിൽ നിന്ന് ചൊല്ലി. ദിവസങ്ങളായി വിശ്വാസികൾക്കിടെ വലിയ ചർച്ചാ വിഷയമായിരുന്നു ഈ സംഭവം. തുടർന്ന് കൊച്ചി രൂപതാ വക്താവ് ഫാ. ജോണി സേവ്യർ പുതുക്കാട് വീഡിയോ സന്ദേശവും പുറത്തുവിട്ടു.
advertisement
ആൾത്താര പൊതുവേദിയല്ലെന്നും അത് കത്തോലിക്കാ സഭയുടെ പവിത്രമായ ബലിവേദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ വ്യക്തിഗത വിശ്വാസങ്ങൾക്കൊപ്പം ആരോഗ്യകാര്യങ്ങൾ കൂടി ഉൾപ്പെടുത്തി മുഹമ്മദ് ഹാഷിം ദുർവിനിയോഗിച്ചു. ഇത് അവിവേകമാണ്. നന്മയെ ലക്ഷ്യമിട്ട് നടത്തിയ ചടങ്ങിൽ മതവത്കരണ പ്രവണത പ്രകടിപ്പിച്ച ഉദ്യോഗസ്ഥനെ പ്രതിഷേധം അറിയിക്കുന്നതായും ഫാ. ജോണി സേവ്യർ പുതുക്കാട് സന്ദേശത്തിൽ പറയുന്നു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഹമ്മദ് ഹാഷിം
താൻ എല്ലാവർക്കും നന്മകൾ വരട്ടെയെന്ന് അറബി ഭാഷയിൽ പ്രാർത്ഥിച്ചതേയുള്ളൂവെന്നാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിമിന്റെ വിശദീകരണം. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പഠിച്ചതും വളർന്നതും തിരുവനന്തപുരം കോൺവെന്റ് സ്കൂളിലാണ്. മക്കൾ പഠിക്കുന്നതും ക്രിസ്ത്യൻ സ്കൂളിലാണ്. ഈ പ്രശ്നത്തെ തുടർന്ന് രണ്ട് ദിവസമായി ഉറക്കമില്ല. ഫോണിലേക്ക് തുടർച്ചയായി കോളുകൾ വരികയാണെന്നും മുഹമ്മദ് ഹാഷിം മാധ്യമങ്ങളോട് പറഞ്ഞു.