ബിജെപിയിൽ ചേർന്ന ഇടത് സഹയാത്രികനും ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസിനെ പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഇയാളും ഇയാളെ പോലെയുള്ളവരും ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 'ജോയ് മാത്യു എന്ന പ്രാഞ്ചിക്ക് ഒരു സീറ്റ് വേണം' എന്ന തലക്കെട്ടോടെയുള്ള റെജി ലൂക്കോസിന്റെ പഴയ വീഡിയോയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
advertisement
ഭരണത്തിൽ ഉള്ള പാർട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാൻ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് ആത്മാർത്ഥമായി പലരും കരുതിയിരുന്നു. അവരിൽ നിന്നും മാതൃക ഉൾക്കൊണ്ട് ഏതാണ്ട് അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന് ബിജെപി ചേർന്ന റെജി ലൂക്കോസെന്നും ജോയ് മാത്യു പറഞ്ഞു.
'ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും. ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും' എന്ന് പറഞ്ഞാണ് ജോയ് മാത്യു കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് റെജി ലൂക്കാസിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. കേരളത്തിൽ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വർഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഞാൻ പ്രാഞ്ചിയാണെന്ന് പറഞ്ഞയാൾ ഇപ്പോൾ .....ഞ്ചിച്ചത് ആരെയാണ്?
ഭരണത്തിൽ ഉള്ള പാർട്ടിയുടെ മുതലാളിയുടെ മുഖം രക്ഷിക്കാൻ എന്തു ന്യായീകരണവും നിരത്തുന്നതാണ് പാർട്ടി പ്രവർത്തനം എന്ന് ആത്മാർത്ഥമായി പലരും കരുതിയിരുന്നു.
അവരിൽ നിന്നും മാതൃക ഉൾക്കൊണ്ട് ഏതാണ്ട് അഞ്ച് വർഷത്തോളം കേരളത്തിലെ ചാനലുകളിൽ സിപിഎമ്മിന്റെ മുഖമായിരുന്നു ഇന്ന്
ബിജെപി ചേർന്ന ...ഞ്ചി ലൂക്കോസ്.
ഇയാളും ഇയാളെ പോലെയുള്ളവരും ചാനലിൽ ഇരുന്നു വിമർശനങ്ങളെ നേരിട്ട രീതി കൊണ്ടാണ് കേരളത്തിൽ ഇന്ന് സിപിഎമ്മിന് ഇത്രയധികം ശത്രുക്കൾ ഉണ്ടായതെന്ന് നിസ്സംശയം പറയാം.
ഈ മഹാത്മാവിനെ ഏറ്റുവാങ്ങിയ ആർഷഭാരത പാർട്ടിക്ക് എല്ലാവിധ ആശംസകളും.
ഒപ്പം അല്പം വൈകിയെങ്കിലും രക്ഷപ്പെട്ട സിപിഎമ്മിനും
