യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനെയും സംഘടനാ ജനറല്‍ സെക്രട്ടറിയെയും പരാതി അറിയിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം അതേ സ്പിരിറ്റില്‍ കമ്യൂണിക്കേറ്റ് ചെയ്തിരുന്നു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വികാരം മാനിച്ച്, എത്രയും പെട്ടെന്ന് തന്നെ ആ ലിസ്റ്റ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ, പ്രസിഡന്റോ അറിഞ്ഞല്ല ഈ നിയമനങ്ങൾ നടന്നത്. സംസ്ഥാനകമ്മിറ്റി അറിയാതെ നടത്തിയ നിയമനം അംഗീകരിക്കാനാകില്ലെന്നത് കൊണ്ടാണ് വക്താക്കളെ നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ വികാരം ഉൾക്കൊണ്ടു നടപടിയെടുത്ത ദേശീയ നേതൃത്വത്തോട് നന്ദിയുണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
advertisement
ഇത് പെട്ടെന്നുണ്ടായ തീരുമാനം അല്ല. ഒരു വര്‍ഷത്തിലേറെ നീണ്ട പ്രോസസിന്റെ ഭാഗമായാണ് ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് മീഡിയ കമ്യൂണിക്കേഷന്‍ സെല്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പ് സംഘടനാ ഘടകങ്ങളല്ല നടത്തിയത്. യുവനേതാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. അവര്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു.
നിയമനം നടത്തിയത് പ്രത്യേക സെല്ലാണ്. തെരഞ്ഞെടുപ്പ് രീതി എങ്ങനെയാണെന്ന് അറിയില്ല. പക്ഷേ സംസ്ഥാന യൂത്ത് കോൺഗ്രസ് വക്താവിനെ നിയമിക്കുമ്പോൾ സംസ്ഥാന കമ്മറ്റി അറിയണം. കേരളത്തിലെ സംഘടന രീതി അനുസരിച്ച് ഇത് അംഗീകരിക്കാനാവില്ല എന്ന് ദേശീയ കമ്മറ്റിയെ അറിയിക്കുകയാണ് ചെയ്തത്. ലിസ്റ്റ് കാൻസൽ ചെയ്തതോടെ ഇപ്പോൾ പ്രശ്നം ഇല്ലാതായെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Also Read-തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മരവിപ്പിച്ചു
ഏതെങ്കിലും നേതാക്കള്‍ എഴുതിക്കൊടുത്ത പേരിന്റെ അടിസ്ഥാനത്തിലല്ല ഈ നിയമനങ്ങൾ. കെ സി വേണുഗോപാലിന് പങ്കുണ്ട് എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. കേരളത്തിലെ ഗ്രൂപ്പ് പ്രശ്നങ്ങളുമായി ഈ ലിസ്റ്റിന് ബന്ധമില്ല. ലിസ്റ്റ് റദ്ദായ സാഹചര്യത്തിൽ വക്താവ് സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടവരുടെ മെറിറ്റിനെക്കുറിച്ച് പറയാനില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. നേതാക്കളുടെ മക്കൾ എന്നത് യോഗ്യതയോ അയോഗ്യതയോ അല്ല. നേതാക്കളുടെ മക്കൾ സംഘടനാപരമായ പ്രവർത്തനങ്ങളിലൂടെ നേതൃത്വത്തിൽ വരുന്നതിൽ തെറ്റില്ല. വളഞ്ഞ വഴിയിലൂടെ നേതൃത്വത്തിലേക്ക് വരുന്നതിൽ യോജിപ്പുമില്ല. തനിക്ക് ഇതില്‍ ഒരു പങ്കാളിത്തവും ഇല്ല. മറിച്ചു നടക്കുന്ന പ്രചാരണത്തില്‍ ഒരു അടിസ്ഥാനവുമില്ല.
ലിസ്റ്റ് റദ്ദാക്കാൻ കാരണം സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധമാണ്. നേതൃത്വത്തിന്റെ നടപടി മാനിക്കുന്നുവെന്നും ഷാഫി പറഞ്ഞു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെയാണ് യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ചത്. അര്‍ജുന്‍ രാധാകൃഷ്ണന് പുറമേ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു വക്താക്കള്‍. പുതിയ അഞ്ചു വക്താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്ണന് സംഘടന പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. സംഭവം വിവാദമായതോടെ പട്ടിക മരവിപ്പിക്കുകയായിരുന്നു.
