വ്യാഴാഴ്ച രാത്രി വീടിന്റെ പിൻഭാഗത്തെ ഭിത്തിയും തകർത്തെത്തിയ ഉരുൾപൊട്ടലിൽ ഫഹ്മിത വീട്ടിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു. പിന്നാലെ കോൺക്രീറ്റ് സ്ലാബുകളും ശരീരത്തിനു മുകളിലേക്കു പതിച്ചു. ഈ സ്ലാബുകളാണ് പെൺകുട്ടിക്ക് രക്ഷാകവചമൊരുക്കിയത്. സ്ലാബുകൾക്കടിയിലായതിനാൽ കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും ഫഹ്മിതയെ സ്പർശിച്ചില്ലതേയില്ല.
ഉരുൾപൊട്ടലിനു പിന്നാലെ രക്ഷാ പ്രവർത്തനത്തിനെത്തിയവർ സ്ലാബുകൾക്കടിയിൽ നിന്നും ഫഹ്മിതയുടെ കരച്ചിൽ കേട്ടു. കല്ലും കട്ടകളുമൊക്കെ മാറ്റി നോക്കിയപ്പോൾ കോൺക്രീറ്റ് കവചത്തിനുള്ളിൽ പേടിച്ചരണ്ട് ഒരു പെൺകുട്ടി. പുറത്തേക്കെടുക്കുമ്പോൾ ശരീരം പാതിയും ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു. ഇപ്പോൾ പാണ്ടിക്കാട്ടെ ബന്ധു വീട്ടിലാണ് ഫഹ്മിത.
advertisement
അപകടത്തിൽപ്പെട്ട ഉപ്പയും ഉമ്മയും ദുരിതാശ്വാസക്യാമ്പിലുണ്ടെന്നാണ് ബന്ധുക്കൾ ഫഹ്മിതയോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഹൃദയം തകർക്കുന്ന ആ സത്യം ബന്ധുക്കൾക്ക് പിന്നീട് തുറന്നു പറയേണ്ടി വന്നു.
അപകടം നടക്കുമ്പോൾ കുടുംബാംഗങ്ങളും അയൽക്കാരും ഉൾപ്പെടെ 9 പേരാണ് ഫഹ്മിതയുടെ വീട്ടിലുണ്ടായിരുന്നത്. ഇതിൽ കവളപ്പാറയുടെ മറ്റൊരു വേദനയായ ഗോപിയുടെ കുടുംബവും ഉൾപ്പെടും. മെഴുകുതിരി വാങ്ങാൻ കടയിലേക്കു പോയ ഗോപി മാത്രമാണ് ഇന്ന് ആ കുടുംബത്തിൽ ജീവനോടെയുള്ളത്. അമ്മയെയും ഭാര്യയെയും രണ്ടു പൊന്നോമനകളെയുമാണ് ഗോപിക്കു നഷ്ടമായത്.